മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. യു.എസും യൂറോപ്യന്‍ യൂണിയനും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ഓഹരി വിപണി എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില 2008 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ, വിലക്കയറ്റവും പണപ്പെരുപ്പവും രുക്ഷമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇതോടെ വില്‍പ്പന സമ്മര്‍ദം ശക്തമായി. സെന്‍സെക്സ് 1,491 പോയിന്റ് ഇടിഞ്ഞ് 52,842 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 2000 പോയിന്റ് ഇടിഞ്ഞ് 52,367 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. നിഫ്റ്റി 15,711 എന്ന താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും 382 പോയിന്റ് (2.35%) നഷ്ടത്തില്‍ 15,863ലാണ് ക്ലോസ് ചെയ്തത്. ഇരു സൂചികകളും കഴിഞ്ഞ ഒക്ടോബറിലെ റെക്കോഡ് നിലവാരത്തില്‍നിന്ന് 15ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍. ടെക്, ഇന്‍ഫോസിസ്, ഐ.ടി.സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളിലുണ്ടായ നിക്ഷേപക താല്‍പര്യമാണ് സെന്‍സെക്സിനെ സഹായിച്ചത്. വിപണിയിലും യുദ്ധഭീതി കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ബാങ്കുകള്‍ക്കാണ് ഏറെ നഷ്ടം നേരിടേണ്ടി വന്നത്. 4.47 ശതമാനം വരെ ഇടിവാണ് ബാങ്കിങ് മേഖലയിലുണ്ടായത്. മെറ്റല്‍ സൂചിക രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്.എം.സി.ജി, പി.എസ്.ക്യു. ബാങ്ക്, റിയല്‍റ്റി എന്നിവ 2-5 ശതമാനം ഇടിഞ്ഞു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി. തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടംകൊയ്യാനായി.




