കൊച്ചി : കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുത്തതായി ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു. ദീപുവിന്റെ വീട്ടിൽ എത്തിയശേഷമാണ് ട്വന്റി ട്വന്റി ഇവരുടെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചത്.
ഞായറാഴ്ച മുതൽ ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുന്നുവെന്നും ദീപുവിന്റെ സ്ഥാനത്ത് നിന്ന് മാതാപിതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സാബു വ്യക്തമാക്കി. ദീപുവിന്റെ അചഛന്റെ ശസ്ത്രക്രിയ ട്വന്റി ട്വന്റി ഏറ്റെടുക്കുമെന്നും ട്വന്റി ട്വന്റി ദീപുവിന്റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ട്വന്റി ട്വന്റി ആവശ്യപ്പെട്ടു.
അതേസമയം, കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് ഭയമൂലമാണെന്നും അചഛൻ കുഞ്ഞാറു. മകനെ തല്ലുന്നത് കണ്ട് ഓടിച്ചെല്ലുകയായിരുന്നെന്നും പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മർദ്ദിച്ചുവെന്നും കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും പിതാവ് പറഞ്ഞു. ചികിത്സ തേടാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് ആദ്യം ദീപുവിനെ ആശുത്രിയിൽ വിടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിയാവുന്നവർ തന്നെയാണ് മർദ്ദിച്ചതെന്നും രക്തം തുപ്പിയപ്പോഴാണ് ആശുപത്രിയിൽ പോയതെന്നും കുഞ്ഞാറു പറഞ്ഞു. പാർട്ടി നോക്കിയല്ല ദീപു പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ചിലർ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.




