പനമരം: പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്. ജൂൺ പത്തിന് റിട്ട. അധ്യാപകരായ കേശവനും ഭാര്യ പത്മാവതിയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി അർജുൻ മൂന്നു മാസത്തിന് ശേഷം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ഇയാൾ ശ്രമിച്ചിരുന്നു.
ബംഗളൂരുവിലും ചെന്നൈയിലുമായി ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടിൽ കൂലിവേലകൾ ചെയ്യുകയായിരുന്നു.
നേരത്തെ പ്രദേശവാസിയുടെ മൊബൈൽ മോഷ്ടിച്ചതിനും അർജുനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു.



