റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി ജില്ലാ പഞ്ചായത്തും നഗരസഭകളും നമ്മളെത്തും മുന്നിലെത്തും: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിജയശതമാനം ഉയര്‍ത്താന്‍ പദ്ധതി

August 24, 2021 - 6:39 pm

പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരു ദിവസവും പോലും സ്‌കൂളിലെ ക്ലാസില്‍  ഇരുന്നുള്ള പഠനം ലഭിക്കാതെ പരീക്ഷ എഴുതാന്‍ പോകുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപേടി അകറ്റി സാന്ത്വനമേകാന്‍ ജില്ലാപഞ്ചായത്തും നഗരസഭകളും ചേര്‍ന്ന നമ്മളെത്തും മുന്നിലെത്തും എന്ന സംയുക്ത പദ്ധതിക്ക് നേതൃത്വം നല്‍കി ജില്ലാ ആസൂത്രണ സമിതി. സെപ്റ്റംബര്‍ ആറിന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പൊതു പരീക്ഷ നടക്കുകയാണ്. സ്‌കൂളില്‍ പ്രവേശന പ്രക്രിയയ്ക്കായിട്ട് അല്ലാതെ അവര്‍ ക്ലാസിന് ഇന്നുവരെ സ്‌കൂളില്‍ എത്തിയിട്ടില്ല.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളും സ്‌കൂളില്‍ അധ്യാപകര്‍ ഓണ്‍ലൈനായി നല്‍കിയ ക്ലാസുകളും മാത്രമാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്. അങ്ങനെയുള്ള കുട്ടികളുടെ മനസിലെ പരീക്ഷാ പേടിയും സംഘര്‍ഷങ്ങള്‍ക്കും അയവുവരുത്തി സാന്ത്വനമേകാനാണ് ജില്ലാ പഞ്ചായത്തും നഗരസഭകളും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയിലെ എല്ലാ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പരിശീലനം ലഭിച്ച അധ്യാപകരും കൗണ്‍സിലര്‍മാരും ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കും. ഇതിന്റെ ഉദ്ഘാടനം  ചൊവ്വാഴ്ച വൈകിട്ട് 7.30ന് അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിക്കും. കോട്ടയം നെടുംകുന്നം  സെന്റ് ജോണ്‍സ് കോളജ് ഓഫ് എഡ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഡോ. പി. സുജിത്രന്‍ ക്ലാസ് നയിക്കും.

ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍, നഗരസഭ – പഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ആസൂത്രണ സമിതിയുടെ ആദ്യ യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി വിജയശതമാനം വര്‍ധിപ്പിച്ചും ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിച്ച് വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രത്യേകശ്രദ്ധ പതിപ്പിച്ച് നടപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനിയായ എസ്.വി. സുബിന്‍ യോഗത്തില്‍ ആവശ്യപ്പെടുകയും  തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ദിവ്യ .എസ്. അയ്യരും പ്രത്യേകം താല്‍പ്പര്യമെടുത്തതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ഡി പിസി യോഗത്തിന് മുമ്പ് വിശദമായ പദ്ധതി തയാറാക്കുവാന്‍ സബ് കമ്മറ്റിക്ക് രൂപം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത്, നഗരസഭ, സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഉപസമിതി രൂപവത്ക്കരിച്ചത്. ആര്‍. അജയകുമാര്‍ ചെയര്‍മാനായും സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസര്‍ കണ്‍വീനറുമായി രൂപീകരിച്ച ഉപസമിതിയില്‍ ഡിപിസി സര്‍ക്കാര്‍ നോമിനി എസ്.വി. സുബിന്‍, അംഗങ്ങളായ സാറാ തോമസ്, സി.കൃഷ്ണകുമാര്‍, പി.കെ. അനീഷ്, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്നിവര്‍ അംഗങ്ങളാണ്. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. എസ്.വി. സുബിന്‍, പത്തനംതിട്ട നഗര സഭാംഗം പി.കെ. അനീഷ്, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി. മാത്യു, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്. എസ്. വള്ളിക്കോട്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സുധ, പി.ആര്‍. ഗിരീഷ് കൊടുമണ്‍, ലിന്‍സി, നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

പന്ത്രണ്ടാം ക്ലാസിനൊപ്പം പതിനൊന്നാം ക്ലാസിലും 16 വിഷയങ്ങള്‍ക്ക് പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്ന പഠനസാമഗ്രികള്‍ തയാറാക്കി നല്‍കുന്നതിന് തീരുമാനിച്ചു. അധ്യാപകരുടെ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും അവരുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. 2019- 20 ല്‍ കൈത്താങ്ങ് എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് വേണ്ടി നടപ്പാക്കുകയും അതിന്റെ ഫലമായി വിജയശതമാനത്തില്‍ പതിനാലാം സ്ഥാനത്തായിരുന്ന ജില്ലയെ 11-ാം സ്ഥാനത്തെത്തിക്കാന്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കിയിരുന്നില്ല. ഈ വര്‍ഷം വീണ്ടും 14-ാം സ്ഥാനത്തായി. ഈ പശ്ചാത്തലത്തിലാണ് നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *