മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു, തൃണമൂലിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. നേതൃത്വവുമായി പിണങ്ങി കഴിയുകയായിരുന്ന സുഷ്മിത 16/08/21 തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.

ട്വിറ്ററില്‍ തന്റെ പ്രൊഫൈലില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന് പുതിയ ബയോ നല്‍കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ പുതിയ ഒരു അധ്യായം തുടങ്ങുകയാണെന്നും സുഷ്മിത പറഞ്ഞു.

അസമിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സുഷ്മിതയും നേതൃത്വവും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. അസമിലെ എ.ഐ.യു.ഡി.എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ സുഷ്മിത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളും തര്‍ക്കം രൂക്ഷമാക്കി. നേരത്തെ രാജി ഭീഷണി മുഴക്കിയതോടെ അനുനയത്തിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിരുന്നു.

തുടര്‍ന്ന് സുഷ്മിത പാര്‍ട്ടി വിടില്ലെന്ന് അസം കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. അതേസമയം സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Share
അഭിപ്രായം എഴുതാം