തിരുവനന്തപുരം: ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടൻ സുരേഷ് ഗോപി നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പെരുമ്പാവൂരിൽ നിന്ന് താരത്തെ വിളിച്ച ചിലരാണ് പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.
പ്രശ്‌നം അവതരിപ്പിച്ച വേളയിൽ സുരേഷ് ഗോപിക്ക് കാര്യം മനസ്സിലായില്ല. ഇ ബുൾജെറ്റോ എന്ന് അദ്ദേഹം ആദ്യം തിരിച്ചു ചോദിച്ചു. വണ്ടി മോഡിഫൈ ചെയ്തതിനാൽ ഇ-ബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്‌തെന്നും വിഷയത്തിൽ ഇടപെടണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്. ഈ വേളയിൽ നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണ് എന്നാണ് നടൻ മറുപടി നൽകിയത്.
സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് ‘എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല. ഞാൻ ചാണകമല്ലേ. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലർജിയല്ലേ’ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
നികുതി അടച്ചില്ലെന്നതടക്കം ഒൻപത് നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ളോഗർമാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 09/08/21 തിങ്കളാഴ്ച കണ്ണൂർ ആർ.ടി.ഒ ഓഫീസിലെത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു



