എറണാകുളം : മൊബൈല്‍ അക്വാ ലാബ്‌ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം : ജില്ലയിലെ മത്സ്യകൃഷിയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംയോജിതമായി നടപ്പിലാക്കുന്നതിനായുള്ള  മൊബൈൽ അക്വാ ലാബ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജയകരമായ രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിന്‌ ജലത്തിന്റെ ഗുണ നിലവാരങ്ങളിൽ പ്രധാനമായും പി എച്ച്, അമോണിയ, ആൽക്കലൈനിറ്റി, ഊഷ്മാവ് തുടങ്ങിയ ഘടകങ്ങളാണ്. മത്സ്യവിത്തിന്റെയും മത്‌സ്യകൃഷിക്കുപയോഗിക്കുന്ന ജലാശയത്തിലെ ജലത്തിന്റെയും ഗുണനിലവാരവും സംശുദ്ധിയും കൃത്യമായി പരിശോധിച്ച്‌
ഉറപ്പാക്കേണ്ടതുണ്ട്‌. ശാസ്ത്രീയവും സാങ്കേതികവുമായ പരിജ്ഞാനമുള്ള കര്‍ഷകര്‍ക്ക്‌ മാത്രമേ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച്‌ സമുചിതമായ അളവില്‍ നിലനിര്‍ത്തി രോഗ്രപതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു.

കൂടാതെ മത്സ്യകൃഷിയിലൂടെ നാം ഉത്പാദിച്ചിക്കുന്ന മത്സ്യം മനുഷ്യാഹാരത്തിനാകയാല്‍ പലതരം രോഗ പ്രതിരോധ ചികിത്സാ മരുന്നുകള്‍ മത്സ്യകൃഷിയില്‍ അനുവദനീയമല്ല. അതിനാൽ വെളളം ശുദ്ധി ചെയ്തും വെളളത്തില്‍ വരുന്ന തീറ്റയുടെ അവശിഷ്ടങ്ങളും വിസര്‍ജ്യവസ്തുക്കളും സമയാസമയം മാറ്റി വെളളത്തിന്റെ ഗുണനിലവാരം പരിശോധിച്ച്‌ ഉറപ്പുവരുത്തിയും മത്സ്യകൃഷിയിടങ്ങളില്‍ സംശുദ്ധമായ പരിസ്ഥിതി നിലനിര്‍ത്തണം. ഇത്തരം പരിശോധനകള്‍ സത്വരമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് ജില്ലയിൽ മൊബൈൽ അക്വാ ലാബ് പ്രവർത്തന സജ്ജമാക്കിയത്. ജില്ലയിലെ 2500-ഓളം കര്‍ഷകര്‍ക്ക്‌ മൊബൈൽ ലാബിന്റെ ഗുണം ലഭ്യമാകും.

ചടങ്ങിൽ വൈപ്പിൻ എം എൽ എ കെ.എൻ.ഉണ്ണികൃഷ്ണൻ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ആർ ഗിരിജ, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീലു എൻ.എസ്, ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ, ജോയിന്റ് ഡയറക്ടർമാരായ ഇഗ്നേഷ്യസ് മൺട്രോ, സാജു എം.എസ്, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം