യുപി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം

ലക്നൗ: ഉത്തര്‍പ്രദേശ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി. 85 ശതമാനത്തോളം സീറ്റുകള്‍ സ്വന്തമാക്കിയാണ് ജയം. 825 സീറ്റുകളിലേക്ക് നടന്ന ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 635 ഓളം സീറ്റുകളാണ് ബിജെപി നേടിയത്. ജനങ്ങളുടെ മനസ് ബി.ജെ.പിക്ക് അനുകൂലമാണെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് വിജയത്തോട് പ്രതികരിക്കവേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.ശനിയാഴ്ച രാവിലെ 11 മുതല്‍ 3 മണിവരെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ വെള്ളിയാഴ്ച 349 സ്ഥാനാര്‍ഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ശേഷിച്ച 476 സീറ്റുകളിലേക്കാണ് മല്‍സരം നടന്നത്. 1,710 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.ബ്ലോക്ക് പഞ്ചായത്ത് മേധാവിയുടെ 825 തസ്തികകളിലേക്ക് 1,778 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചതായും അതില്‍ 68 എണ്ണം റദ്ദാക്കിയതായും 187 എണ്ണം പിന്‍വലിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനോജ് കുമാറും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ വിജയം സാധ്യമായത്. ഏഴ് വര്‍ഷം മുമ്പ് അദ്ദേഹം നല്‍കിയ ‘സബ്ക സാഥ്, സബ്ക വികാസ്’ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഗ്രാമങ്ങളിലെ ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതാണ് പാര്‍ട്ടിക്ക് ഇത്ര വലിയ വിജയം സമ്മാനിച്ചതെന്ന് ആദിത്യനാഥ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →