അനധികൃതമായി പണം പിരിച്ചുവെന്ന പരാതി; ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏത് തരത്തിലുള്ള അന്വേഷണം വേണമെങ്കിലും നടത്താം. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ 05/07/21 തിങ്കളാഴ്ച പറഞ്ഞു. പരാതിക്കാരനായ പ്രശാന്ത് ബാബു തന്റെ സ്ഥിരം ഡ്രൈവറല്ല, മറിച്ച് തന്നെ വധിക്കാന്‍ സാഹചര്യം ഒരുക്കിയയാളാണെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

‘എന്റെ സ്ഥിരം ഡ്രൈവര്‍ വരാത്തപ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം എന്റെ വണ്ടി എടുത്ത ബന്ധമല്ലാതെ എന്റെ ഡ്രൈവര്‍ പോസ്റ്റ് ഒന്നും അദ്ദേഹത്തിന് നല്‍കിയിട്ടില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയും അല്ല. പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. പാര്‍ട്ടിയാണ് അദ്ദേഹത്തിന് തൊഴില്‍ നല്‍കിയത്. അതിനെല്ലാം എതിരായി നന്ദികേട് കാണിച്ചപ്പോഴാണ് അദ്ദേഹത്തെ അകറ്റിയതും ഒഴിവാക്കിയതും. എന്നെ സിപിഐഎം കൊലകത്തിക്ക് ഇരയാക്കാന്‍ തന്ത്രപരമായി കൂത്ത്പറമ്പിലെ മൂന്നാം പീടികയില്‍ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ കൊണ്ടുപോയപ്പോള്‍ അതിന് പിറകിലായിട്ടാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍. രാത്രി ഭക്ഷണം വീട്ടിലാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ അവിടെ എത്തിച്ചു. എന്നാല്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും എന്നോട് പറഞ്ഞു അവിടെ പോകരുതെന്ന്. പോയില്ല. പിറ്റേന്ന് ഗുണ്ടകള്‍ എന്നെ കാത്തിരുന്നുവെന്ന വാര്‍ത്തയാണ് അറിയുന്നത്. അന്ന് പുറത്താക്കിയതാണ്.’ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

വിശ്വാസ യോഗ്യമായ ആളുകളുടെ പരാതി അന്വേഷിച്ചാല്‍ അംഗീകരിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു, രാവ് പകല്‍ മദ്യപിക്കുന്നയാളാണിത്, ഇയാൾക്കെതിരെ ബാങ്ക് അഴിമതി നില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരാളുടെ പരാതി സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ട ചില നിയമസാധ്യതകള്‍ ഉണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് പരാതി. പരാതിയില്‍ കഴമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ട്രസ്റ്റിന്റെ ഇടപാടുകളെല്ലാം സുതാര്യമാണ്, സാമ്പത്തിക ഇടപാടിയില്‍ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ നിന്നും പിരിവ് എടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →