തിരുവനന്തപുരം : രാജവെമ്പാലയുടെ കടിയേറ്റ് അനിമല്‍ കീപ്പര്‍ മരിക്കാനിടയായ സംഭവത്തില്‍ വകുപ്പു മന്ത്രി കെ ചിഞ്ചുറാണിക്ക് ഡയറക്ടര്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ചു. മൂന്നുപേജുളള റിപ്പോര്‍ട്ട് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കാട്ടാക്കട സ്വദേശി എ. ഹര്‍ഷദ്(45)ആണ് മരിച്ചത്. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതില്‍ അടക്കാതെ കൂട് വ്യത്തിയാക്കാനായി വലിയ കൂട്ടിലേക്ക് കയറിയതാണ് അപകടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.
രാജവെമ്പാലയെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടത്തിനുളളില്‍ രണ്ടുകൂടുകളാണുളളത്. ഒന്ന് വലിയ കൂടും അടുത്തത് ചെറിയകൂടും .ഇതില്‍ സന്ദര്‍ശകര്‍ കാണുന്നത് വലിയ കൂടാണ് ചെറിയ കൂട് ഇതിന് പിന്നിലാണ്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് മാറ്റിവേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടുകൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്‌തുവെന്ന് ഉറപ്പാക്കണം. ഉച്ചക്ക് 12.15ന് വലിയ കൂട്ടിലേക്ക് ഹര്‍ഷദ് കയറുമ്പോള്‍ അതിനുളളില്‍ പാമ്പ് ഇല്ലെന്ന് ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്
ചെറിയ കൂട്ടിലേക്ക് പാമ്പിനെ മാറ്റിയാണ് ക്ലീനിംഗ് നടത്തിയത്. എന്നാല്‍ ശബ്ദം കേട്ട് ജീവനക്കാര്‍ എത്തിയപ്പോള്‍ ഹര്‍ഷാദ് പിടയ്‌ക്കുകയായിരുന്നു. കയ്യുടെ തൊട്ടുതാഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടം ഉണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതില്‍ അടച്ചിരുന്നില്ല. ചെറിയ കൂടിന്റെ വാതില്‍ ലോക്കുചെയ്യാതെ വലിയ കൂട്ടില്‍ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിലപ്പോള്‍ പാമ്പ് ചെറിയ കൂട്ടിലേക്ക് കയറിയെന്ന തെറ്റിദ്ധാരണയുമാകാം. കൂടിനുളളില്‍ ക്യാമറ ഉണ്ടായിരുന്നെങ്കിലും കൂടിന്റെ പിന്‍ഭാദത്തുളള മാറ്റക്കൂടിനടുത്ത് ക്യാമറകള്‍ ഉണ്ടായിരുന്നില്ല.
എന്തായലും ഹര്‍ഷദിന്റെ വേര്‍പാടോടെ ഭാര്യ ഷീജക്കും മകന്‍ അബിനും ഏക ആശ്രയം ഇല്ലാതായി . ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ അബിന്‍ മാറനല്ലൂര്‍ ഗവ. എ്‌ച്ച് എസിലാണ് പഠിക്കുന്നത്. ഹര്‍ഷദിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം അനുവദിക്കുമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നും മന്ത്രി ചിഞ്ചുറാമി പറഞ്ഞു.കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ വാടകവീട്ടിലാണ് ഹര്‍ഷദിന്‍റെയും കുടുംബത്തിന്റെയും താമസം. അമ്മ ഐഷാ ബീവിയും കൂടെയുണ്ട്. ഏറെക്കാലം താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹര്‍ഷത് മൂന്നുവര്‍ഷം മുമ്പാണ് സ്ഥിരജീവനക്കാരനായത്. സ്വന്തമായൊരു വീടെന്ന സ്വപ്‌നം ബാക്കിവച്ചാണ് ഹര്‍ഷദ് യാത്രയായത്.

