ബെഞ്ച്‌ ക്ലാര്‍ക്കായി തുടക്കം, ഇന്ന്‌ ഹൈക്കോടതി ജഡ്‌ജിയുടെ ഉന്നതപദവിയില്‍

കൊച്ചി : മജിസ്‌ട്രേറ്റ് കോടതിയിലെ ബെഞ്ച്‌ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൊല്ലം മൈലക്കാട്‌ സ്വദേശി ബദറുദ്ദീന്‍ ഹൈക്കോടതി ജഡ്‌ജിയുടെ ഉന്നത പദവിയിലേക്ക്‌. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയാണദ്ദേഹം. നിയമനം സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ്‌ വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു.

തന്റെ കഠിനാദ്ധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിട്ടാണ് ഇപ്പോള്‍ ഈ പദവിയിലെത്തിയത്‌. കൊല്ലം മൈലക്കാട്ട്‌ അബ്ദുള്‍ റഹീം മുസലിയാരുടെ മകനായ ബദറുദ്ദീന്‍ മജിസ്‌ട്രേറ്റ്‌ കോതിയില്‍ ബെഞ്ച്‌ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്‌ എല്‍എല്‍ബി പഠിച്ചു ജയിച്ച് വക്കീലായി പ്രാക്ടീസ്‌ തുടങ്ങി . അതിനുശേഷം ജില്ലാ ജഡ്‌ജി നയമനത്തിനുളള പരീക്ഷ എഴുതി ജയിച്ചു. തൃശൂരും തിരുവനന്തപുരത്തും ജില്ലാ ജഡ്‌ജിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

വൈശിഷ്ട്യവും ,ആത്മാര്‍ത്ഥമായ സമീപനവും തൊഴിലിനോടുളള പ്രതിബദ്ധതയും നിഷ്‌പക്ഷതയും കൊണ്ട് ശ്രദ്ധേയനായ ന്യായാധിപനാണ്‌ ബദറുദ്ദീന്‍. എളിയനിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച്‌ കഠിനാദ്ധ്വാനത്തിലൂടെ ഹൈക്കോടതി ജഡ്‌ജിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ്‌ ബദറുദ്ദീന്‍. .

മുന്‍ഹൈക്കോടതി ജഡ്‌ജി കെ കെ ദിനേശന്‍ പൊന്നാനി മജിസ്‌ട്രേറ്റ്‌ കോതിയില്‍ ബെഞ്ച്‌ ക്ലാര്‍ക്കായിരുന്നു. പിന്നീട്‌ നിയമബിരുദമെടുത്ത്‌ ജഡ്‌ജിയായി. ജസറ്റീസ്‌ കെഎ അബ്ദുള്‍ ഗഫൂര്‍ എറണാകുളത്ത്‌ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ ഓപ്പറേറ്റരായിരുന്നു. ജസറ്റീസ്‌ ടികെ ചന്ദ്രശേഖര്‍ദാസ്‌ കാഞ്ഞങ്ങാട്ട്‌ വക്കീല്‍ ഗുമസ്ഥനായിരുന്നു. ജസ്റ്റീസ്‌ ജി ശിവരാജന്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ എസ്‌.എച്ച്‌ കപാടിയ മുംബൈയില്‍ ഒരു വക്കീലാഫീസില്‍ ക്ലാര്‍ക്കായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →