കോഴിക്കോട്: സി.കെ. ജാനുവിന് ബി ജെ പി പണം നൽകിയെന്ന ആരോപണം ഉന്നയിച്ച ജെ.ആർ.പി ട്രഷറർ പ്രസീതയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത്. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. എന്നാൽ സുരേന്ദ്രന്‍റെ വാദത്തെ പൊളിക്കുന്നതാണ് 05/06/21 ശനിയാഴ്ച പുറത്തു വന്ന വാട്സ്ആപ് സന്ദേശങ്ങൾ.
സി.കെ. ജാനുവിന് പണം കൈമാറുന്നതിന് ഇടനിലക്കാരിയായി സുരേന്ദ്രനുമായി സംസാരിച്ചത് പ്രസീതയാണെന്ന് തെളിക്കുന്നതാണ് ചാറ്റുകൾ. ഫെബ്രുവരി 24, 26 എന്നീ ദിവസങ്ങളിൽ നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടാണ് പുറത്തുവന്നത്.
എൻ.ഡി.എയിൽ ചേരാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ പത്തുലക്ഷം നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. സുരേന്ദ്രന്‍റെ കൈയിൽനിന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച് ജാനു പണം വാങ്ങിയെന്നും കൂടാതെ തെരഞ്ഞെടുപ്പ് ചെലവിന് ലഭിച്ച തുകയും വ്യക്തിഗത ആവശ്യത്തിനായി വകമാറ്റിയെന്നും പ്രസീത ആരോപിക്കുകയായിരുന്നു.

