കൊച്ചി: കേരളത്തില്‍ നിന്നുപോയ ആയിരത്തോളം ബസ് ജീവനക്കാര്‍ 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്നു. കടുത്ത ആശങ്കയോെടയാണ് അവരവിടെ കഴിയുന്നതെന്ന് ബംഗാള്‍ മുര്‍ഷിബാദ് ജില്ലയിലെ ദേംഗള്‍ പട്ടണത്തില്‍ ക്യാമ്പുചെയ്യുന്ന കൊച്ചി സ്വദേശി സംഗീത് കുമാര്‍, കൊല്ലം സ്വദേശി ഷഫീക്ക് എന്നിവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ 400 ബസുകളാണ് മടങ്ങി പോരാനാവതെ അവിടെ പാര്‍ക്ക് ചെയ്‌തിരിക്കുന്നത്. ആയിരത്തോളം വരുന്ന ജീവനക്കാരും കഷ്ടത്തിലാണ്.
അതിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചത് കൂടുതല്‍ ആശങ്കക്ക് ഇടയാക്കി. ഇവരുടെ ദുരിതത്തോടൊപ്പം ബസുകളും വെറുതെ കിടന്ന് നശിക്കുകയാണ്. മടങ്ങി പോരുന്നതിനുളള പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സഹായിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്‌ദാനം തിരിച്ചുവരവിന് സഹായകമാവില്ലെന്നും ജീവനക്കാര്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യിക്കാനായി അതിഥി തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പെരുമ്പാവൂരില്‍ നിന്നും പുറപ്പെട്ട ബസുകളാണ് ലോക്ക്‌ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളള ബസുകള്‍ ഇക്കൂട്ടത്തിലുണ്ട്.
ലോക്ക് ഡൗണ്‍ കഴിയാതെ തിരിച്ചുവരവ് സാധ്യമാവാത്ത സ്ഥിതിയാണുളളത്. തൊഴിലാളികള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരികെ വരാന്‍ തയ്യാറാവുന്നില്ല. ഈ സ്ഥിതിയില്‍ യാത്രക്കാരില്ലാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം യാത്രക്കാരില്ലാതെ യാത്ര ചെയ്‌തെത്തുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇന്ധനം അടിക്കാന്‍ തന്നെ അരലക്ഷത്തോളം രൂപ വേണം.ടോള്‍മാത്രം 12,000രൂപ വരും. ഇതിനുംപുറമേ ഓരോ ചെക്ക് പോസ്‌റ്റിലും, പോലീസ് പരിശോധനാ സ്ഥലത്തും കോഴ നല്‍കുകയും വേണം.



