റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ ഉണ്ടായേക്കില്ല ,ഒരുക്കിയത് പകുതി കസേരകൾ മാത്രം

May 20, 2021 - 2:03 pm

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/05/21 വ്യാഴാഴ്ച ഉച്ചവരെ ക്രമീകരിച്ചത് 240 കസേരകള്‍ മാത്രം. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അതിനനുസരിച്ച് കസേരകള്‍ ക്രമീകരിക്കാനാണ് തീരുമാനം. 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന പരമാവധി ആളുകളുടെ എണ്ണം കുറക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. പ്രതിപക്ഷം ഇതിനകം തന്നെ ചടങ്ങില്‍ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്. മറിച്ച് വീട്ടില്‍ ഇരുന്ന് കൊണ്ട് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചത്.

പിന്നാലെ 350 പേര്‍ മാത്രമെ ചടങ്ങില്‍ ഉണ്ടാവുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ചടങ്ങില്‍ 500 പേരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ വിവരം അറിയിച്ചത്. തുറസ്സായ സ്ഥലത്ത് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.45 ന് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്ബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.

കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ ക്യാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല ക്യാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കൊവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *