ലോക് ഡൗൺ നിർദേശങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 08/05/21 ശനിയാഴ്ച മുതൽ ലോക്ഡൗൺ ആരംഭിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽനിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ലോക് ഡൗൺ സംബന്ധിച്ച നിർദേശങ്ങൾ അറിയിച്ചത്.

രോഗമുള്ളവരുടെയും ക്വാറന്റീൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്ക് വാർഡിൽ സഞ്ചരിക്കാൻ പാസ് നൽകും. ഇവർക്ക് വാക്സിനും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർദേശങ്ങൾ ഇവയാണ്:

1.ലോക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണം.

2.അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം

3.വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ.

4.കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം

5.മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്ര ചെയ്ത് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നിർബന്ധമാണ്.

6.റജിസ്റ്റർ ചെയ്തില്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.

7.ലോക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്.

8.വാഹന റിപ്പയർ വർക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.

9.ഹാർബറിൽ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

10.ബാങ്കുകൾ ഒന്നിടവിട്ട ദിവസം പ്രവർത്തിക്കുന്നതാണ് നല്ലത്.

11.അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം.

12.ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങൾ വെച്ചത്. എന്നാൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോൾ മരണവും കൂടും. അതൊഴിവാക്കാനാണ് ലോക്ക്ഡൗൺ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം