കാമറെഡ്ഡി: സ്വന്തം പ്രണയബന്ധത്തിന് തടസമാകുമെന്ന് ഭയന്ന് അഞ്ചുവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ശ്രാവൺ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ലക്ഷ്മി, കാമുകൻ നരസിംലു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ ഒഴിവാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ്
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ലക്ഷ്മി, എട്ടു വയസ്സുള്ള മകൾക്കും അഞ്ച് വയസ്സുള്ള ശ്രാവണിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇവർ നരസിംലുവുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തത്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മകൻ തങ്ങളുടെ ഭാവി ജീവിതത്തിന് തടസമാകുമെന്ന് ഇരുവരും കരുതിയിരുന്നതായും കുട്ടിയെ ഒഴിവാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
കുട്ടിയുടെ കണ്ണിൽ കുരുമുളക് പൊടി എറിഞ്ഞ ശേഷം വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു
സംഭവം നടന്ന ദിവസം ലക്ഷ്മി വീട്ടിലില്ലാതിരുന്ന സമയത്താണ് നരസിംലു വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയുടെ കണ്ണിൽ കുരുമുളക് പൊടി എറിഞ്ഞ ശേഷം വടികൊണ്ട് തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് ടൗൺ സർക്കിൾ ഇൻസ്പെക്ടർ നരഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ലക്ഷ്മിയെയും നരസിംലുവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
