ചെന്നൈ: ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ ഔവൊരു പൂക്കളുമേ എന്ന ഗാനരംഗത്തിൽ പാടി അഭിനയിച്ച ഗായകൻ കോമാഗൻ (48) 6/05/21 വ്യാഴാഴ്ച അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോമാഗനെയും കോവിഡ് കവർന്നു കഴിഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് തമിഴകത്തുനിന്നും വരുന്നത്. ഭാഷകൾക്ക് അതീതമായി സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഗാനവും അത് പാടി അഭിനയിച്ച കോമാഗനും ശ്രദ്ധനേടിയിരുന്നു.
ജന്മനാ കാഴ്ചയില്ലാത്ത കോമാഗൻ നിരവധിപേർക്ക് പ്രചോദനമായ ഒരു വ്യക്തിത്വമാണ്. കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിച്ചുകൊണ്ട് കോമാഗനിൻ രഗപ്രിയ എന്നൊരു ട്രൂപ്പും അദ്ദേഹം നടത്തിയിരുന്നു. 30 വർഷത്തിനിടെ മൂവായിരത്തിലേറെ വേദികളിൽ പെർഫോം ചെയ്ത കോമാഗന്റെ ട്രൂപ്പിന് 16 മണിക്കൂർ തുടർച്ചയായി പെർഫോം ചെയ്തതിന് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാണി പുരസ്കാരത്തിന് അർഹനായി കോമാഗൻ.
ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് മുഖ്യധാരാ സിനിമകളുടെ ലോകത്ത് കോമാഗൻ പ്രശസ്തനാകുന്നത്. ജന്മനാ കാഴ്ചയില്ലാത്ത കോമാഗൻ കാഴ്ചയില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ അദ്ദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന ട്രൂപ്പ് അംഗങ്ങളുടെയും 25 കുടുംബങ്ങളുടെ ഏക പ്രതീക്ഷയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
എനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നു. നല്ല ആത്മവിശ്വാസമുള്ള മനുഷ്യനായിരുന്നു കോമാഗൻ. മരണവാർത്ത എന്നെ ഏറെ തളർത്തുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. എന്നാണ് ഓട്ടോഗ്രാഫിന്റെ സംവിധായകൻ ചേരൻ കുറിക്കുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓർമ്മകളിൽ ഒന്നാണ് ഔവൊരു പൂക്കളുമേ എന്ന ഗാനം. പ്രിയ സഹോദരൻ കോമാഗന്റെ നിര്യാണം വളരെ സങ്കടകരമാണ്. സ്നേഹയുടെ വാക്കുകളിങ്ങനെ. കണ്ണുക്കുളൈള, സൂറ തുടങ്ങിയ ചിത്രങ്ങളിലും കോമാഗൻ വേഷമിട്ടിട്ടുള്ള കോമാഗൻ മുതൽ മുതലൈ എന്ന ചിത്രത്തിന്റെ സംഗീതവും നിർവഹിച്ചിട്ടുണ്ട്.



