കൊച്ചി: ബന്ധു നിയമനത്തിലെ ലോകായുക്ത ഉത്തരവ് മന്ത്രി കെ ടി ജലീലിന് കുരുക്കാകുമെന്ന് നിയമ വിദഗ്ധർ. നിയമപരമായി മന്ത്രി കെ.ടി ജലീലിനെ പ്രതിസന്ധിയിലാക്കാന്‍ കഴിയുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായം.
അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് കോടതിയില്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.
അതേ സമയം ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി ജലീല്‍ തിങ്കളാഴ്ച(12/04/21) ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് മന്ത്രി ഹര്‍ജിയില്‍ പറയുന്നു.
പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത അന്തിമ നിഗമനത്തിലെത്തിയതെന്നും ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല ഇതെന്നും ജലീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ലോകായുക്ത നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല, അതിനാല്‍ ലോകായുക്തയുടെ കണ്ടെത്തല്‍ തള്ളണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് 13/04/21 ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ സര്‍ക്കാരിന്റെയും ലോകായുക്തയുടേയും വിശദീകരണം കോടതി തേടിയേക്കും. കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

