ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്ത് തന്നെ ലക്ഷക്കണക്കിന് പേരെ അണിനിരത്തി രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകരുടെ പ്രതിഷേധം വലിയ പ്രാധാന്യത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സി.എൻ.എൻ, അൽ-ജസീറ, ദ ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ കർഷക സമരത്തിന്റെ എല്ലാ അപ്ഡേറ്റുകളും വലിയ പ്രാധാന്യത്തിലാണ് വാർത്തയാക്കിയിരിക്കുന്നത്. രാജ്യത്തെ കർഷകരുടെ സമരം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ റിപ്പോർട്ടുകൾ വഴിവെച്ചേക്കും. നേരത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയടക്കം കർഷക സമരത്തിന് പിന്തുണ നൽകിയിരുന്നു.



