ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രണ്ട് മാസത്തോളമായി അതിർത്തിയിൽ പ്രതിഷേധിക്കുന്ന സമരക്കാർ നിയമങ്ങളുടെ പ്രയോജനങ്ങൾ കാണുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ പറ്റി മാത്രമാണ് പ്രതിഷേധക്കാർ സംസാരിക്കുന്നത്. അതിന്റെ ഗുണങ്ങളോ ദോഷങ്ങളോ അവർ ചർച്ച ചെയ്യുന്നില്ല. അതിനാലാണ് ഇതുവരെ നടന്ന ചർച്ചകളിലൊന്നും ഫലം കാണാഞ്ഞതെന്ന് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
ഡൽഹി അതിർത്തിയിലെ പ്രക്ഷോഭത്തിന് പിന്നിൽ ഒരു അദൃശ്യ ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ അദൃശ്യ ശക്തികളെ കാണാൻ സാധിക്കില്ലെന്നും എന്നാൽ സമരം അവസാനിപ്പിക്കരുതെന്ന് അവർ ഊന്നി പറയുന്നതായും തനിക്ക് തോന്നുന്നു. പ്രതിഷേധിക്കുന്ന കർഷക യൂണിയനുകളെ ബഹുമാനിക്കുന്നു. ഇന്ത്യൻ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്നും മന്ത്രി തോമർ കൂട്ടിച്ചേർത്തു.
നേരത്തെ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്രം സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ നിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് അതിർത്തിയിലെ സമരക്കാർ. കർഷകരുടെ പ്രശ്‌നങ്ങൾ ആഴത്തിൽ വിശകലനം ചെയ്തിരുന്നു. അംഗീകരിച്ചിരുന്നെങ്കിൽ കേന്ദ്രത്തിന് മുന്നോട്ട് പോകാമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

