ന്യൂ ഡൽഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജ്യണൽ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഓഫീസുകളില്‍ കോവിഡ് പ്രതിരോധത്തിന് അനുകൂലമായ പെരുമാറ്റ രീതികളെ കുറിച്ച് ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ദക്ഷിണ മേഖലാ ഡയറക്ടര്‍ ജനറല്‍ ശ്രീ. എസ്. വെങ്കിടേശ്വര്‍ ഐ.ഐ.എസ് മുഖ്യപ്രഭാഷണം നടത്തി.
കോവിഡ് രോഗത്തെ അതിജീവിച്ചവരുടെ അനുഭവ സാക്ഷ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റീജ്യണൽ ഔട്ട് റീച്ച് ബ്യൂറോ നിര്‍മ്മിച്ച “കോവിഡ് പ്രതിരോധത്തിന്റെ ഗാഥ” എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സംസ്ഥാന കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ് ഫെറ്റല്‍ മുഖ്യാതിഥിയായിരുന്നു.
വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടതാണെങ്കിലും കോവിഡ് സാമൂഹിക പ്രശ്‌നം കൂടിയായതിനാല്‍ നമ്മുടെ പെരുമാറ്റ രീതികളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരളവുവരെ ഈ രോഗത്തെ പ്രതിരോധിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസുകളിലേക്ക് വരാന്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങള്‍, ഓഫീസ് മുറികള്‍ക്കുള്ളില്‍ പാലിക്കേണ്ട സുരക്ഷിത പെരുമാറ്റ രീതികള്‍, ഓഫീസ് മുറികളില്‍ വായു സഞ്ചാരത്തിന് ഉറപ്പാക്കേണ്ട ക്രമീകരണങ്ങള്‍ മുതലായവയില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഇവിടങ്ങളിലെ കോവിഡ് വ്യാപനം ഗണ്യമായി ചെറുക്കാന്‍ കഴിയും. ഇതിനായി ഉദ്യോഗസ്ഥരും, ജിവനക്കാരും പരമാവധി ശ്രദ്ധ ചെലുത്തണമെന്ന് ഡോ. ഫെറ്റല്‍ നിര്‍ദ്ദേശിച്ചു.
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വിവിധ മാധ്യമ യൂണിറ്റുകളില്‍ നിന്നുള്ള 60-ലേറെ ഉദ്യോഗസ്ഥരും ജീവനക്കാരും, പരിപാടിയില്‍ സംബന്ധിച്ചു. റീജ്യണൽ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഡോ. നീതു സോന, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി.കെ.എ ബീന, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ.എൽ.സി പൊന്നുമോൻ തുടങ്ങിയവർ സംസാരിച്ചു.




