ലക്‌നൗ: വിവാദങ്ങള്‍ക്കിടയില്‍ നിർബന്ധിത മത പരിവർത്തനം ഉത്തർപ്രദേശ് സർക്കാർ ഓർഡിനൻസിലൂടെ നിരോധിച്ചു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമെന്നാണ് സൂചന.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.
പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത് ഓർഡിനൻസ് പ്രകാരം കുറ്റകരമാകും. പുതിയ ഓർഡിനൻസ് ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലാണ്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും.
വിവാഹം കഴിഞ്ഞതിനു ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് തെളിഞ്ഞാൽ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമം അനുസരിച്ച് കേസ് എടുത്താൽ ജാമ്യം ലഭിക്കില്ല.
കഴിഞ്ഞദിവസം ലവ് ജിഹാദ് ആരോപിക്കപ്പെട്ട കേസിൽ അലഹബാദ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു.



