തൃശൂര്‍: തൃശൂർ സ്വദേശി റോമിയോ കാട്ടുക്കാരന്റെ ഹോളിവുഡ് ചിത്രം ‘മേരി’യുടെ ട്രെയ്‌ലര്‍ കോവിഡിനെത്തുടര്‍ന്ന് സൂം മീറ്റിലൂടെ ലൈവായി ട്രെയ്‌ലര്‍ പുറത്തിറക്കി. ഹോളിവുഡിലെ 100 ഓളം പേര്‍ പങ്കെടുത്ത സൂം മീറ്റില്‍ മലയാള ചലച്ചിത്ര ലോകത്ത് നിന്ന് സംവിധായകന്‍ സിദ്ധിക്ക് പങ്കെടുത്തു. കോവിഡ് കാലത്തെ കാലികവിഷയം ചര്‍ച്ചചെയ്യുന്ന മേരി എന്ന സിനിമ ചിക്കാഗോ കെന്റ്വുഡ് ഫിലിംസ് ആണ് നിര്‍മിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായ മേരിയായി അഭിനയിച്ചിരിക്കുന്നത് കെയ്‌റ്റ് കോളമാന്‍ ആണ്.
മാര്‍ട്ടിന്‍ ഡേവീസ് നായകനായ ചിത്രത്തിന്റെ കാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത് നൂറിബോസ് വെൽ ആണ്.
ഷിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്‌സിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. അമേരിക്കയില്‍ കോവിഡ് കാലത്ത് ജനം പകച്ചു നില്‍ക്കുന്ന സമയത്ത് മാസ്‌കിന്റെ കുറവ്, ഒരു മാസ്‌ക് വച്ച് നിരവധി രോഗികളെ ചികിത്സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അവസ്ഥ ആരോഗ്യ പ്രവര്‍ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണന. മാസ്‌കിന്റെ ക്ഷാമവും അതിനുള്ള പരിഹാരവുമെല്ലാം സിനിമ പറയുന്നു. നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള അഭിനന്ദനമായി സമര്‍പ്പിക്കുന്ന ‘മേരി’ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകൻ റോമിയോ കാട്ടുക്കാരന്‍ പറയുന്നു.
പത്തുവര്‍ഷമായി മിഷിഗണിലും ഷിക്കാഗോയിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന റോമിയോ കഴിഞ്ഞവര്‍ഷം സംവിധാനം ചെയ്‌ത ‘എ വണ്ടര്‍ഫുള്‍ ഡേ’ എന്ന ചെറുസിനിമ 11 രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
തൃശൂര്‍ ജില്ലയില്‍ ആളൂരില്‍ ജനിച്ച റോമിയോ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലും ആളൂര്‍ എസ്.എൻ.വി.എച്ച് സ്കൂളിലുമായിരുന്നു പഠനം.
തൃശൂര്‍ ശ്രീ കേരളവര്‍മ കോളജില്‍ ബിരുദത്തിനുശേഷം നാട്ടില്‍ ചെറുസിനിമകളും പരസ്യ ചിത്രങ്ങളും ചെയ്‌തു. പിന്നീട് ന്യൂയോര്‍ക്ക് ഇന്റര്‍നാഷനല്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പോയി. പിന്നാലെ ജോലിക്ക് കയറിയ ഇദ്ദേഹം അതിനിടെയാണ് വണ്ടര്‍ഫുള്‍ ഡേ എന്ന ചെറുസിനിമ ചെയ്‌തത്. ഹോളിവുഡിലെ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെ വെച്ച് ചിത്രീകരിച്ച എ വണ്ടര്‍ഫുള്‍ ഡേ ഹോളിവുഡിലേക്കുള്ള ചവിട്ടുപടി ആയിരുന്നുവെന്ന് റോമിയോ പറയുന്നു.



