ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ കുട്ടി മരിച്ചത് നേഴ്സ് മരുന്നു മാറി കുത്തിവെച്ചതിനെ തുടർന്നാണെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല മാരാരിക്കുളം പുത്തന്‍കുളങ്ങര സുരേഷിൻ്റെ മൂന്നു വയസുള്ള മകന്‍ അര്‍ണവാണ് മരിച്ചത്.
19-11-2020 ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.
കടുത്ത പനിയും ഛര്‍ദിയും ബാധിച്ച് അവശനിലയിലായ കുട്ടിയെ മറ്റൊരു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയാണ് ബുധനാഴ്ച രാവിലെ 11.30 തോടെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്.
കുട്ടിയെ കോവിഡ് നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനുശേഷം പ്രഥമചികിത്സ നല്‍കിയെങ്കിലും സന്ധ്യയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലര്‍ച്ച 1.30ന് കുട്ടി മരിച്ചു. ഇതിനിടയില്‍ കുട്ടിയുടെ കേസ് ഷീറ്റ് കാണാതെ പോയിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തില്‍ നേഴ്സ് കുത്തിവെപ്പ് നടത്തിയതുമൂലമാണ് കുട്ടി മരിച്ചതെന്നും ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ അക്രമാസക്തരായി. ഇതിനിടെ കുട്ടിയുടെ മാതാവ് നേ ഴ്സിനെ മര്‍ദിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് പരാതി നൽകിയതിന് പിന്നാലെ ആശുപത്രി അധികൃതര്‍ മാതാവിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



