ന്യൂ ഡൽഹി: അടിസ്ഥാനപരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച പ്രധാന മേഖലകളിലൊന്നാണ് ഖനനം എന്ന് കേന്ദ്ര ഉരുക്ക്, പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സ്വയം പര്യാപ്തത എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കൂടുതൽ മൂല്യവർദ്ധന ആവശ്യമാണെന്ന്, ഇന്ന് പിഎച്ച്ഡിസിസിഐ സംഘടിപ്പിച്ച ദേശീയ ഖനന ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥാവകാശം രാജ്യത്തെ ജനങ്ങൾക്കാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞ മന്ത്രി, പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ നവീനമായ നടപടിക്രങ്ങൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. ഇതിന്റെ തുടർച്ചയായി, പ്രകൃതിവിഭവങ്ങൾ അനുവദിക്കുന്നതിനുള്ള പ്രക്രിയ നാമനിർദ്ദേശ രീതിയിൽ നിന്ന് ബിഡ്ഡിംഗ് രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ പ്രകൃതിവിഭവങ്ങൾ ലഭ്യമാകുന്ന സംസ്ഥാനങ്ങൾ, ലഭിക്കുന്ന വരുമാനത്തിന്റെ പ്രധാന ഗുണഭോക്താക്കളായി മാറി.
രാജ്യത്തിന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല ആഗോള ഉൽപാദന കേന്ദ്രമായി മാറുകയും ചെയ്യേണ്ടതുള്ളതിനാൽ ഈ മേഖലയെക്കുറിച്ച് സമഗ്ര വീക്ഷണം സ്വീകരിക്കേണ്ടതുണ്ടെന്ന് ശ്രീ പ്രധാൻ പറഞ്ഞു. നയപരമായ നിശ്ചയദാർഢ്യം ഫലപ്രദമാകണമെങ്കിൽ കുറഞ്ഞ ചെലവും മത്സരാത്മകതയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വലിയ കമ്പോളത്തിനൊപ്പം പ്രകൃതിവിഭവങ്ങളാലും അനുഗൃഹീതമാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, പുതിയ ബിസിനസ്സ് മാതൃകകൾ,കൂടുതൽ കാര്യക്ഷമത എന്നിവ ഉപയോഗിക്കണമെന്നും ശ്രീ പ്രധാൻ ആവശ്യപ്പെട്ടു.




