ഇസ്‌താംബൂള്‍: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ചരിത്രം കുറിച്ചു. ഇന്നലെ നടന്ന തുര്‍ക്കി ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ ഹാമില്‍ട്ടണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഉറപ്പാക്കി. ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ഹാമില്‍ട്ടണിനായി. ഫോര്‍മുല വണ്‍ സീസണില്‍ മൂന്നു റേസുകള്‍ കൂടി ശേഷിക്കേയാണു ഹാമില്‍ട്ടണിന്റെ കിരീട നേട്ടം. തുര്‍ക്കി ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ 94 കരിയര്‍ ജയങ്ങളും ഹാമിൽട്ടന് സ്വന്തമായി.
റേസ് വിജയങ്ങളുടെയും പോള്‍ പൊസിഷനുകളുടെയും കാര്യത്തില്‍ ഹാമില്‍ട്ടണ്‍ നേരത്തേതന്നെ ഷൂമാക്കറെ മറികടന്നിരുന്നു. സെബാസ്റ്റ്യന്‍ വെറ്റലാണ് മൂന്നാമതെത്തിയത്.
2008 ല്‍ മക്‌ലാരന്‍ ടീമിന് വേണ്ടിയാണ് ഹാമില്‍ട്ടണ്‍ തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നത്. 2013മുതല്‍ മേഴ്സിഡസിന് വേണ്ടി വളയം തിരിക്കാന്‍ തുടങ്ങിയ ലൂയിസ് 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലും ലോക ചാമ്പ്യനായി. ഇത്തവണത്തെ നേട്ടത്തോടെ റേസിംഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായാണ് റേസിംഗ് ലോകം വിലയിരുത്തുന്നത്.
ഫെറാറി ടീമിന്റെ ഇതിഹാസതാരമായിരുന്ന ഷൂമാക്കര്‍ 1994,1995, 2000, 2001, 2002, 2003, 20004 വര്‍ഷങ്ങളിലാണ് ലോക ചാമ്പ്യനായത്. 2013 ല്‍ ആല്‍പ്സ് പര്‍വത നിരകളിലെ സ്കീയിംഗിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ ഇപ്പോഴും കോമ അവസ്ഥയിലാണ്.



