ഒന്നുകില്‍ ടിഎംസിയോടൊപ്പം നില്‍ക്കുക അല്ലെങ്കില്‍ പുറത്ത് പോവുവെന്ന് സുവേന്ദു അധികാരിയോട് കല്യാണ്‍ ബാനര്‍ജി

കൊല്‍ക്കത്ത: രണ്ട് തോണിയില്‍ കാലിടാന്‍ നില്‍ക്കാതെ നിലപാടില്‍ വ്യക്തത വരുത്താന്‍ തൃണമൂല്‍ വിമത നേതാവ് സുവേന്ദു അധികാരിയോട്
എംപി കല്യാണ്‍ ബാനര്‍ജി.ഒന്നുകില്‍ ടിഎംസിയോടൊപ്പം നില്‍ക്കുക അല്ലെങ്കില്‍ വിടുക. രണ്ട് പാര്‍ട്ടിയുമായി സഹകരിച്ച് നില്‍ക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഗതാഗത, ജലസേചന, ജലവിഭവ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അധികാരി ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ബാനര്‍ജിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം,മിഡ്‌നാപൂര്‍ ജില്ലയില്‍ നടന്ന റാലിയില്‍ ”ഭാരത് മാതാ കി ജയ്” മുദ്രാവാക്യം സുവേന്ദു അധികാരി വിളിച്ചത് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ഇതിനെ പിന്നാലെ ഭാരതീയ ജനത യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സൗമിത്ര ഖാന്‍ സുവേന്ദു അധികാരിയെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേരാന്‍ ക്ഷണിക്കുകയുമുണ്ടായി. ഇതിനിടെയാണ് റാലിയിലെ സംഭവം.കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ചിരുന്ന നന്ദിഗ്രാം എംഎല്‍എ ടിഎംസി ബാനര്‍ ഇല്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന് ടിഎംസി വൃത്തങ്ങള്‍ അറിയിച്ചു.സമീപകാലത്ത് നിരവധി സംസ്ഥാന മന്ത്രിസഭാ യോഗങ്ങളും അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →