കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നു. 9-11-2020 തിങ്കളാഴ്ച കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരേ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്.
കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ
നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനര്‍ വിചാരണയ്ക്ക് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
2019 ഒക്ടോബറിലാണ് വാളയാറിലെ ദലിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ വീഴ്ചയും, തെളിവുകള്‍ നിരത്തുന്നതിലെ പ്രോസിക്യൂഷന്റെ പരാജയവുമായിരുന്നു പ്രതികള്‍ രക്ഷപ്പെടാനുള്ള കാരണം. കേസിൽ വെറുതെ വിട്ട ഒരു പ്രതി കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു.

