ന്യൂഡൽഹി: സൈനിക-നയതന്ത്ര ചർച്ചയിൽ ഇന്ത്യയും ചൈനയും ലഡാക്കിലെ സംഘർഷ പോയിന്റുകളിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും, പീപ്പിൾസ് ലിബറേഷൻ ആർമി നിയന്ത്രണ രേഖയോടു ചേർന്ന് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് റിപ്പോർട്ട്.
യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്നും ഏറെ അകലെയല്ലാതെ ഏകദേശം 3 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വലിയ നിർമ്മാണം ശ്രദ്ധയിൽപ്പെട്ടതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതായത് ഏതാണ്ട് നാല് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുളള നിർമിതി. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള അക്സായ് ചിന്നിൽ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് പ്രദേശത്താണ് ഈ വിപുലമായ നിർമാണ പ്രവർത്തനം.
ലഡാക്ക് മേഖലയിലെ സൈനിക വിന്യാസത്തെ സഹായിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള സ്ഥിരം സംവിധാനമായി വിഭാവനം ചെയ്ത നിർമാണമാകാം ഇത് എന്നാണ് സേനാവൃത്തങ്ങൾ നൽകുന്ന സൂചന.
നിയന്ത്രണരേഖയിൽ നിന്ന് 82 കിലോമീറ്റർ അകലെയുള്ള സിൻജിയാങ്ങിൽ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പുതിയ വിന്യാസവും ചൈന ആരംഭിച്ചിട്ടുണ്ട്.
അക്സായി ചിന്നിനുള്ളിൽ 92 കിലോമീറ്റർ അകലെയുള്ള ഒരു പിഎൽഎ ക്യാമ്പിനു ചുറ്റും സൈനികരെയും ഉപകരണങ്ങളെയും മാറ്റിസ്ഥാപിക്കുന്നതും ലഡാക്കിലെ ഡെംചോക്കിലുടനീളം ടിബറ്റ് മേഖലയിൽ ധാരാളം പിഎൽഎ വാഹനങ്ങൾ സഞ്ചരിക്കുന്നതും ഇന്ത്യൻ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അക്സായി ചിന്നിലെ നിയന്ത്രണ രേഖയുടെ ഭാഗത്ത് എട്ട് മുതൽ 20 കിലോമീറ്റർ വരെ അകലെയുള്ള സ്ഥാനങ്ങളിൽ നിന്ന് ഗാൽവാൻ മേഖലയെയും കൊങ്കലാ പ്രദേശത്തെയും പിഎൽഎ യുടെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ സേന തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യ – ചൈന അതിർത്തിയിൽ നിന്ന് 166 കിലോമീറ്റർ അകലെയുള്ള സിൻജിയാങ്ങിലെ ഹോട്ടാനിനും കാൻസിവാറിനും ഇടയിൽ പിഎൽഎ ഒരു പുതിയ റോഡും നിർമ്മിക്കുന്നുണ്ട്.

