ഷാര്‍ജ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി. ചെന്നൈ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം നേടുകയായിരുന്നു. സെഞ്ചുറിയുമായി ഔട്ടാകാതെ നിന്ന ശിഖർ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. ഐ.പി.എല്ലിലെ കന്നി സെഞ്ചുറി നേടിയ ധവാന്‍ 58 പന്തില്‍ നിന്ന് 1 സിക്‌സും 14 ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന ഓവറില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അക്സര്‍ പട്ടേലും ഡൽഹിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണയാണ് പട്ടേല്‍ ബൗണ്ടറി കടത്തിയത്. വെറും അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി ദീപക് ചാഹര്‍ രണ്ടു വിക്കറ്റും, ഡ്വയ്ന്‍ ബ്രാവോ, ഷാര്‍ദൂല്‍ താക്കൂര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ സാം കറനെ (0) ചെന്നൈക്ക് നഷ്ടമായിരുന്നു. തുഷാര്‍ ദേശ് പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ഷെയ്ന്‍ വാട്സനുമായി ചേര്‍ന്ന് ഡുപ്ലസിസ് ഭേദപ്പെട്ട അടിത്തറ നല്‍കി. 87 റണ്‍സാണ് ഡുപ്ലെസി – വാട്ട്‌സണ്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 7 പന്തില്‍ 2 സിക്സും 6 ഫോറും ഉള്‍പ്പെടെ 58 റണ്‍സാണ് ഡുപ്ലേസി നേടിയത്. ഡുപ്ലീസിയുടെ വിക്കറ്റോടെ കഗിസോ റബാഡ ഐപിഎലില്‍ 50 വിക്കറ്റുകള്‍ തികച്ചു. ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്ബാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതിനിടെ നായകന്‍ എംഎസ് ധോണി വന്നപാടെ മടങ്ങി. 5 പന്തില്‍ 3 റണ്‍സായിരുന്നു ധോണിയുടെ സമ്ബാദ്യം. ഡല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

