തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന് സൂചന. അദ്ദേഹത്തെ ആഞ്ജിയോ ഗ്രാം ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ആഞ്ജിയോഗ്രാം റിപ്പോർട്ടിൽ പ്രശ്നങ്ങളില്ല എന്നാണ് സൂചന. എങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത പുതിയൊരു കേസിലും എം ശിവശങ്കർ സംശയത്തിൻ്റെ നിഴലിലാണ്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ പ്രതിചേർത്ത് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്തേയ്ക്ക് 1.9 ലക്ഷം യു എസ് ഡോളർ കടത്തി എന്നതാണ് കേസ്. ഈ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ ഇതു സംബന്ധിച്ച രേഖകൾ കസ്റ്റംസ് സമർപ്പിച്ചിട്ടുണ്ട്. ആശുപത്രി വിടുന്നതോടെ ശിവശങ്കറെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ട്.



