തിരുവനന്തപുരം: സംസ്ഥാനത്തെ പല ദിക്കുകളിലായി രാഷ്ട്രീയ സംഘർഷം അരങ്ങേറുന്നു. 06-09-2020 ശനിയാഴ്ചയാണ് സംഭവങ്ങൾ നടക്കുന്നത്.
രമ്യ ഹരിദാസ് എംപിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. വാഹനത്തിൻറെ ബോണറ്റിൽ അടിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. വധഭീഷണി മുഴക്കി എന്നും രമ്യ ഹരിദാസ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശ്ശേരിക്കുള്ള യാത്രയ്ക്കിടയിലാണ് ആലത്തൂർ എംപിയായ രമ്യ ഹരിദാസിന്‍റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും അക്രമം കാണിക്കുകയും ചെയ്തത്. വെഞ്ഞാറമൂട് ജംഗ്ഷനിൽ വെച്ചാണ് സംഭവം അരങ്ങേറുന്നത്. വാഹനം തടഞ്ഞ് ഇരുവശത്തും കരിങ്കൊടി കെട്ടുകയും കോൺഗ്രസുകാർ ആരും വെഞ്ഞാറമൂടിലുടെ യാത്ര ചെയ്യേണ്ട എന്ന് പറഞ്ഞ് വധഭീഷണി മുഴക്കുകയും ചെയ്തു. പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് രമ്യ ഹരിദാസിനെ രക്ഷിക്കുകയും ചെയ്തു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്തെ കാട്ടാക്കടയിലും സംഘർഷമുണ്ടായി. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ജാഥാ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് ഓഫീസിൻറെ മുൻപിൽ ജാഥ എത്തിയപ്പോൾ ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഓഫീസ് തല്ലിത്തകർത്തു. ഡിഐജി സഞ്ജീവ് കുമാർ ഗരുഡ നേതൃത്വത്തിൽ പോലീസ് സംഘം എത്തി. അന്വേഷണം ആരംഭിച്ചു.