ചാലക്കുടി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിൽ ഏഴാം പ്രതിയായ ആളൂർ സ്വദേശി ഉദയകുമാറിനെ ചാലക്കുടി പോലീസ് പിടികൂടി. 01- 09 – 2020 ചൊവ്വാഴ്ചയാണ് പിടികൂടിയത്. കൊരട്ടി കോനൂരിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ ആണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി. ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറയുന്നു.
2017 ഏപ്രിലിലാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ കവർച്ച നടന്നത്. കാവൽക്കാരനെ കൊലപ്പെടുത്തിയാണ് കവർച്ച നടത്തിയത്. അന്വേഷണത്തിൽ വയനാട്, തൃശ്ശൂർ എന്നിവിടങ്ങളിലെ കവർച്ച സംഘമാണ് ഇതിനു പിന്നിൽ എന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. കേസ് വിസ്താരം തുടങ്ങി തീർപ്പുകൽപ്പിക്കാൻ ഇരിക്കവെയാണ് ജാമ്യത്തിലിറങ്ങിയ പ്രതികൾ ഒളിവിൽ പോയത്. ഉദയകുമാറിനെ കൂടെ ഒളിവിൽപോയ പോയ ആലപ്പുഴ സ്വദേശി മനോജിനെ കഴിഞ്ഞ ആഴ്ച പോലീസ് പിടികൂടിയിരുന്നു. ഒളിവിൽപോയ പ്രതികളെ പിടിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് ഒരു സംഘം പൊലീസ് ചാലക്കുടിയിൽ എത്തി ക്യാമ്പ് ചെയ്തിരുന്നു. ചാലക്കുടി പോലീസ് പ്രതിയെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി.