ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കൊറോണ രോഗികളുടെ എണ്ണം 40,000 കവിഞ്ഞു. ഇതുവരെ രോഗംബാധിച്ച 873 പേർ മരണമടഞ്ഞിട്ടുണ്ട്. ഞായറാഴ്ച 40 പേരാണ് മരണമടഞ്ഞത്.
പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യകളായ സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ. സിന്ധിൽ 15590 പേരും പഞ്ചാബിൽ 1584 പേരും രോഗബാധിതരായി ഉണ്ട്. പാക്ക് അധിനിവേശ കാശ്മീരിൽ 112 രോഗികളുണ്ട്.
രോഗബാധ കൂടുമ്പോഴും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്തിൻറെ മിക്ക പ്രദേശങ്ങളിലും നിയന്ത്രണങ്ങളില്ല. രോഗബാധ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുന്ന ശൈലിയാണ് പാകിസ്ഥാൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ ആഭ്യന്തര വിമാനസർവീസുകൾ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി ചെക്ക് പോസ്റ്റുകളും തുറന്നു കൊടുത്തിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ ഈ ദിവസങ്ങളിൽ ധാരാളം പോവുകയും വരികയും ചെയ്തിട്ടുണ്ട് എന്ന് സർക്കാർ വക്താവ് പറഞ്ഞു.

