ആഫ്രിക്ക മാർച്ച് 30: ഏഷ്യയെയും യൂറോപ്പിനെയും അമേരിക്കയെയും ലോക്ക് ഡൗണിലാക്കിയ കൊവിഡ് 19 ആഫ്രിക്കയില്‍ പിടിമുറുക്കി തുടങ്ങി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളില്‍ 46 ലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അടക്കം രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറല്‍ അന്റോണിയ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകെ നാലായിരത്തില്‍ താഴെ ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു കഴിയുമ്പോള്‍ തന്നെ 117 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭീകരവാദവും പ്രാദേശിക കലഹങ്ങളും അടിസ്ഥാന സൗകര്യം താറുമാറാക്കിയ നാട്ടില്‍ വലിയൊരു ശതമാനം ജനങ്ങള്‍ക്കും ആശുപത്രികളും ചികിത്സാ കേന്ദ്രങ്ങളും എന്തിന് ഒരു ഡോക്ടറുടെ സേവനം തന്നെ അന്യമാണ്. അതിന് പുറമെയാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷങ്ങളെക്കുറിച്ചുള്ള ആശങ്ക. മലേറിയയും അതിസാരവും പോലും മരണത്തിന് കാരണമാകുന്ന ഇവിടെ കൊവിഡ് പടര്‍ന്നുപിടിച്ചാല്‍ സ്ഥിതി അതീവ രൂക്ഷമാകുമെന്ന് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.



