ആഗ്ര: ഉത്തർപ്രദേശിൽ തണുത്ത ചപ്പാത്തി നൽകിയതിന് പാതയോര ഭക്ഷണശാലാ ഉടമയെ യുവാവ് വെടിവച്ചിട്ടു. 23/12/20 ബുധനാഴ്ച രാത്രി ഈതയിലെ ബസ് സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിലായിരുന്നു സംഭവം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ഈതയിലെ ബസ് സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിൽ വന്ന് ഭക്ഷണത്തിന് ആവശ്യപ്പെട്ട രണ്ട് യുവാക്കൾ തങ്ങൾക്ക് തണുത്ത ചപ്പാത്തികൾ നൽകിയെന്നാരോപിച്ച് താനുമായി തർക്കത്തിലേർപ്പെടുകയും തോക്കെടുത്ത് വെടി വയ്ക്കുകയുമായിരുന്നൂവെന്ന് ഉടമയായ അവദേശ് യാദവ് പോലീസിനോട് പറഞ്ഞു.
ബുള്ളറ്റ് യാദവിന്റെ വലതു കാലിന്റെ തുടയിലാണ് തുളഞ്ഞുകയറിയത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും ലൈസൻസുള്ള 2 പിസ്റ്റളുകൾ പിടിച്ചെടുത്തു.
കസുസ്താബ് സിംഗ്, അമിത് ചൗഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്എസ്പി സുനിൽ കുമാർ സിംഗ് പറഞ്ഞു. കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പ്രതികളെ റിമാൻ്റ് ചെയ്തു.

