കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പാസ്ചിം ബർദ്ധമാൻ ജില്ലയിൽ ശനിയാഴ്ച (05/12/2020) തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. പരസ്പരം ബോംബേറ് നടന്നതായും ചില വീടുകൾ കൊള്ളയടിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചതായി ഉയർന്ന പോലീസുദ്യോഗസ്ഥർ പറഞ്ഞു.
ബി.ജെ.പി സംഘടിപ്പിച്ച റാലി ബരാബാനി മോറിലെത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ടിഎംസി അനുകൂലികൾ തങ്ങളുടെ പ്രവർത്തകനെ മർദ്ദിച്ചുവെന്ന് ബിജെപി ആരോപിച്ചു.
പ്രാദേശിക ടിഎംസി നേതാക്കളാണ് സംഭവത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രിയും അസൻസോൾ എംപിയുമായ ബാബുൽ സുപ്രിയോ ആരോപിച്ചു.
“പ്രാദേശിക ടിഎംസി നേതാക്കളാണ് ആക്രമണത്തിന് പിന്നിൽ. കൽക്കരി ഖനന മാഫിയയുമായി ബന്ധപ്പെട്ടവരും സംഭവത്തിൽ പങ്കാളികളാണ്. പശ്ചിമ ബംഗാളിന്റെ യാഥാർത്ഥ്യമാണിത്. ഏറ്റുമുട്ടലിൽ ഏഴ് അനുയായികൾക്ക് പരിക്കേറ്റിട്ടുണ്ട് ” അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നതായി സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന മേധാവി ദിലീപ് ഘോഷ് ആരോപിച്ചു.
“പശ്ചിമ ബംഗാളിൽ നിയമവാഴ്ച ഇല്ലാതായി. ബിജെപി അധികാരത്തിൽ വന്നാൽ മാത്രമേ ക്രമസമാധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.”
അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആരോപണങ്ങൾ ടിഎംസി വക്താവ് കുനാൽ ഘോഷ് നിഷേധിച്ചു. “ഏറ്റുമുട്ടൽ ബിജെപിക്കുള്ളിലെ കലഹത്തിന്റെ ഫലമാണ്. സംഭവത്തിൽ ടിഎംസിക്ക് പങ്കില്ല. ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ബി ജെ പി ശ്രമിക്കുകയാണ്.”അദ്ദേഹം പറഞ്ഞു.
അസൻസോൾ മേയറും ജില്ലാ ടിഎംസി മേധാവിയുമായ ജിതേന്ദ്ര തിവാരിയും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തു വന്നു ..

