തൃശ്ശൂർ: കുടിയന്റെ കുമ്പസാരം’ എന്ന പുസ്തകത്തിലൂടെ സ്വന്തം മദ്യാസക്തി തുറന്നു പറഞ്ഞ ജോൺസ് കെ. മംഗല (58) (ജോൺസൺ മാഷ്)ത്തിന്റെ ശവസംസ്കാരം വ്യാഴാഴ്ച (26/11/2020)നടന്നു. പൂമല പറമ്പായ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിലായിരുന്നു സംസ്കാരം.
പൂമലയിൽ പുനർജിനി എന്ന പേരിൽ ‘ഡീ അഡിക്ഷൻ’ സെന്റർ സ്ഥാപിച്ച് നിരവധി പേരെയാണ് ജോൺസൺ മാഷ് രക്ഷിച്ചത്. യഥാർത്ഥത്തിൽ പലർക്കും അത് പുനർജനി തന്നെയായിരുന്നു. മരുന്നില്ലാത്ത 21 ദിവസത്തെ ചികിത്സയാണ് പുനർജനിയിൽ ജോൺസൻ മാഷ് നൽകിയത്. 16 വർഷം മുൻപായിരുന്നു പുനർജനിയുടെ തുടക്കം.
ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ജോൺസ് കെ. മംഗലം പിന്നീട് എൽ.എൽ.ബി.യും നേടി. പത്ത് വർഷത്തോളം കേരളവർമ കോളേജിൽ അധ്യാപകനായും മൂന്നു വർഷം വകുപ്പ് തലവനായും സേവനമനുഷ്ഠിച്ചു. 10 വർഷത്തോളം അഭിഭാഷകനായും പ്രവർത്തിച്ചു.
”ഞാൻ കുറേക്കാലം കൂടി ജിവിച്ചിരിക്കണമെന്നാഗ്രഹിക്കുന്നവരുടെ പ്രാർഥനയും സഹായവുമെനിക്കുണ്ടാകുമെന്ന പ്രത്യാശയുണ്ട്. ആ പ്രത്യാശ വിഫലമാകില്ലെന്ന് കരുതട്ടെ. അഥവാ വിഫലമായാലും എനിക്ക് ഖേദമില്ല, എനിക്കറിയാം എന്റെ നാളിതുവരെയുള്ള ജീവിതം സഫലമാണ്.” ചികിത്സയ്ക്ക് പുറപ്പെടും മുൻപേ ജോൺസൺ മാഷ് എഴുതി .
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച (25/11/2020യാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. പൂമല മംഗലം പി.യു. കുരിയാക്കോസിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: രാജി ജോർജ്. മകൻ: സൂരജ് ജോൺസ്. മരുമകൾ: ജീന സൂരജ്.




