തിരുവനന്തപുരം: നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ രണ്ട് വാര്‍ഡുകളില്‍കൂടി ഇടത് മുന്നണിക്ക് എതിരില്ലാതായി. എന്നാല്‍ ആന്തൂരിലടക്കം 15 വാര്‍ഡുകളില്‍ സിപിഎം ഭീഷണികൊണ്ടാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമർപ്പിക്കാനാകത്തതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. പാര്‍ട്ടിയുടെ ജനപിന്തുയാണ് കാരണമെന്ന് സിപിഎം പറയുന്നു.
കാസര്‍കോട് മടിക്കയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിയതോടെയാണ് എല്‍ഡിഎഫിന്റെ പി. പ്രകാശിന് എതിരില്ലാതായത്.ഇതോടെ മടിക്കയിലെ നാലുവാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതായി. ആലപ്പുഴ കൈനകരി പഞ്ചായത്ത രണ്ടാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ.എ പ്രമോദിനും എതിരില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബികെ വിനോദിന്‍റെ പത്രിക തളളിയതോടെയാണ് ഇവിടെ എതിരില്ലാതെയായത്.വാര്‍ഡ് മാറി മത്സരിക്കുന്നതിന്റെ സത്യവാങ്മൂലം നല്‍കാത്തതാണ് പത്രിക തളളാന്‍ കാരണം. ഇതിനെതിരെ വിനോദ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
മലപ്പുറം വട്ടക്കുളം പഞ്ചായത്തില്‍ വനിത സംവരണ വാര്‍ഡില്‍ സിപിഎം പുരുഷ ഡെമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളി.സത്യവാങ്ങ്മൂലത്തില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പാലത്തുംകടവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളി. കൊല്ലം അലയമണ്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരാതി ഉയര്‍ന്നു. തര്‍ക്കം ശനിയാഴ്ച(21/11/2020) പരിശോധിക്കും.
സൂക്ഷ്മ പരിശോധന കഴിഞ്ഞിട്ടും മൂന്നുമുന്നണികള്‍ക്കും ഭീഷണിയായി പലയിടത്തും വിമതര്‍ തുടരുന്നുണ്ട്. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി തിങ്കളാഴ്ചയാണ്(23/11/2020)

