കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച.
ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും ഗൂർഖാ ജനമുക്തി മോർച്ചാ നേതാവ് ബിമല്‍ ഗുരുംഗ് പറഞ്ഞു.
’12 വര്‍ഷമായി ഞങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളൊന്നും അവർ പരിഗണിച്ചില്ല. ഇനി എന്‍.ഡി.എയെ പിന്തുണയ്ക്കില്ല’, ഗുരുംഗ് പറഞ്ഞു. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിനുവേണ്ടി പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. 2017 മുതല്‍ ഒളിവില്‍ കഴിയുന്ന ഗുരുംഗ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു പൊതുസ്ഥലത്ത് എത്തുന്നത്.
കൊല്‍ക്കത്തയ്ക്ക് സമീപം സാള്‍ട്ട് ലേക്കിലെ ഗൂര്‍ഖാ ഭവന് മുന്നിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്. 150-ലേറെ കേസുകളില്‍ പ്രതിയായ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ സ്ഥലത്തുണ്ടായിട്ടും പൊലീസ് ശ്രമിച്ചില്ല. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യു.എ.പി.എ അടക്കം ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസുകള്‍ എടുത്തിട്ടുള്ളത്.

