ഹുസുരാബാദ്: വിവാഹ ചടങ്ങുകൾക്കിടയിൽ കാമുകൻ്റെ രംഗപ്രവേശം. കാറിൽ വരന് അടുത്തിരുന്ന വധുവിനെ വലിച്ചിറക്കി പരസ്യചുംബനം ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.
ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയും മന്ദാമരിയില്‍ നിന്നുള്ള പ്രവീണ്‍കുമാറും തമ്മിലുള്ള വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയില്‍ വരനും വധുവും കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ഘോഷയാത്രയിൽ കടന്നു കൂടിയ ഒരു യുവാവ് കാർ തടയുകയായിരുന്നു.
അയാൾ വധുവായ ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നില്‍വെച്ച് ചുംബിച്ചു.
ദിവ്യയോട് തൻ്റെയൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു.
‘ഇവള്‍ എന്റേതാണ്, ഇവൾ എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമാകും’ എന്ന് വരനോട് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ ചുംബനം.
വരന്‍ തടയാന്‍ ശ്രമിച്ചതോടെ വിവാഹയാത്ര ഉന്തും തള്ളും കൂട്ടത്തല്ലുമായി പരിണമിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വരന്‍ അക്രമിയ്ക്കെതിരേ പൊലീസില്‍ പരാതി നല്‍കി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്തു എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
പിന്നീടാണ് കഥയിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് സംഭവിച്ചത്. യുവാവ് തൻ്റെ കാമുകനായ വംശിയാണെന്നും തനിക്ക് കാമുകൻ്റെ ഒപ്പം പോകണമെന്നും അതുവരെ മൗനം പാലിച്ച ദിവ്യ പോലീസിനോട് പറഞ്ഞു.
വധുവിൻ്റെ ആഗ്രഹം കേട്ട് വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.
ദിവ്യയും വംശിയും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ ദിവ്യയെ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാരും പൊലീസിനോട് പറഞ്ഞു.
കുടുംബത്തിന് മാനഹാനിയുണ്ടാക്കിയ മകളെ വേണ്ടെന്ന് പറഞ്ഞ് ദിവ്യയെ കുടുംബം പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് മടങ്ങി. തുടര്‍ന്ന് ദിവ്യയെ സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

