ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിന്യാസം ശക്തിപ്പെടുത്താൻ ചൈന യുടെ നീക്കം. റോഡ് നിര്‍മ്മാണവും മിസൈല്‍ സംവിധാനങ്ങളും ഒരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ചൈനയുടെ ഭാഗത്തു നിന്നു പ്രകോപനപരമായ പ്രവൃത്തികള്‍ നടക്കുന്നത്.
ജനുവരിയിൽ ആരംഭിച്ച ടിബറ്റിലെ ഗ്യാന്ത്‌സെ മേഖലയില്‍
ബ്രിഗേഡ് സൈന്യത്തിന് വേണ്ടിയുള്ള ഒരു താവളത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. 2021ല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
6 ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ഏരിയ, വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഈ സൈനിക താവളത്തിലുണ്ട്.
അരുണാചല്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും സിക്കിമിലേക്കും അതിവേഗം എത്താന്‍ സാധിക്കുന്ന തരത്തിലാണ് സൈനിക താവളം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ പറയുന്നു.
ചൈനയുടെ വെസ്‌റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡിന് കീഴിലുള്ള മലന്‍ എയര്‍ഫീല്‍ഡില്‍ മിസൈല്‍ റഡാര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനയുടെം ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം ആദ്യമായാണെന്നും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രധാന ഇടമായ തവാങ് അരുണാചലിന്റെ വടക്കന്‍ പ്രദേശത്താണ്. കിഴക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന തരത്തില്‍ പല ഭാഗങ്ങളില്‍ നിന്ന് ചൈന റോഡുകളും നിര്‍മ്മിക്കുന്നുണ്ട്.പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍’ നടത്തിവരവെയാണ് ചൈനയുടെ പ്രകോപനപരമായ സൈനിക നീക്കം.
.വടക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്.



