ഹൈലൈറ്റുകൾ
- ആദ്യദിനം 13,29,938 സ്ത്രീകൾ യാത്ര ചെയ്തു.
- സ്ത്രീ യാത്രക്കാരുടെ എണ്ണം ഇരട്ടിയോളം വർധിച്ചു.
- 2.20 കോടി രൂപയുടെ യാത്ര രേഖപ്പെടുത്തി.
- സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര.
- പദ്ധതി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി വി.ഡി. സതീശൻ.

News Portal

തിരുവനന്തപുരം, 2026 ജൂൺ 16 –
സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യദിനത്തിൽ 13 ലക്ഷത്തിലധികം സ്ത്രീകളാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി ഉയർന്നു. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത ജൂൺ 15ന് 13,29,938 സ്ത്രീകളാണ് യാത്ര ചെയ്തത്.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് നൽകി സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കാണ് വൻ പ്രതികരണം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയേക്കാൾ 5,95,245 സ്ത്രീകൾ അധികമായി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യദിനത്തിലെ യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയുടെ യാത്രയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന പദ്ധതി വലിയ ജനപങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. വരും ദിവസങ്ങളിലും ഓർഡിനറി ബസുകളിലെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ വിലയിരുത്തൽ.