ന്യൂഡൽഹി, 2026 ജൂൺ 1 –
സഖ്യകക്ഷികൾക്കിടയിൽ കൂടുതൽ വിശ്വാസം വേണമെന്ന് ഡി രാജ
പ്രതിപക്ഷ ഇന്ത്യ സഖ്യത്തിനുള്ളിൽ ഭിന്നതകൾ ശക്തമാകുന്നതിനിടെ കൂടുതൽ ഐക്യവും വിശ്വാസവും വേണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ. മൂന്നാം മുന്നണി രൂപീകരണം ചർച്ച ചെയ്യേണ്ട സമയമല്ലെന്നും ഭാരതീയ ജനതാ പാർട്ടിക്കെതിരെ കൂട്ടായ പോരാട്ടമാണ് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ എല്ലാ കക്ഷികളും ഇത് തിരിച്ചറിയണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
കോൺഗ്രസും ഡി എം കെയും തമ്മിലുള്ള ഭിന്നത ചർച്ചയാകുന്നു
തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസും ഡി എം കെയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ സഖ്യത്തിന് വെല്ലുവിളിയാകുന്നതെന്ന് ഡി രാജ പറഞ്ഞു. മുൻ കേരള മുഖ്യമന്ത്രിയായ പിണറായി വിജയനുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്ക് പിന്നാലെ സി പി എംനെ പിന്തുണച്ച് ഡി എം കെയും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയതോടെയാണ് സഖ്യത്തിനുള്ളിലെ ഭിന്നത കൂടുതൽ ചർച്ചയായത്. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് ഉത്തരവാദിത്തം മനസിലാക്കി പ്രവർത്തിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചു നിൽക്കണമെന്നും ഡി രാജ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തിരിച്ചടികൾക്കും പിന്നാലെ ആശങ്ക
സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസ്, ടി വി കെ മുന്നണിയുമായി ചേർന്നതോടെ ഡി എം കെയും കോൺഗ്രസും തമ്മിലുള്ള ഇരുപത് വർഷത്തെ ബന്ധം അവസാനിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ഡി എം കെ, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സഖ്യകക്ഷികൾക്ക് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയും നേരിട്ടു. ഇതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ ഭാവിയും മുന്നോട്ടുള്ള ഐക്യവും സംബന്ധിച്ച ചർച്ചകൾ ശക്തമായത്.