.
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത് എന്നാണ് വിവരം.
നാളത്തെ യോഗത്തിന് ശേഷം കാര്യങ്ങൾ വ്യക്തമാവും
ഏതൊക്കെ ബസുകളിൽ, എത്ര ദൂരം വരെ യാത്ര ചെയ്യാം എന്ന കാര്യത്തിൽ നാളത്തെ യോഗത്തിന് ശേഷമേ വ്യക്തതയുണ്ടാകു. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്ര അനുവദിക്കണമോ എന്നും എല്ലാ പ്രായക്കാർക്കും ഈ ആനുകൂല്യം നൽകണമോ എന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുക്കാനുണ്ട്.
പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ
പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.ഇവർക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ പ്രതിമാസം ഏകദേശം 60 കോടി രൂപയെങ്കിലും കുറഞ്ഞത് സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും.
തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതികളും സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയില്ല. തമിഴ്നാട്ടിലാകട്ടെ, ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം നൽകുന്നത്. കേരളത്തിൽ ഇതിലും വിപുലമായ രീതിയിൽ ഫാസ്റ്റ് പാസഞ്ചറുകളിൽ കൂടി ആനുകൂല്യം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.