പ്രധാന വിവരങ്ങൾ
- പ്രതിമയുടെ നഗ്നതയോർത്ത് നാണം തോന്നുന്നവരുടെ മാനസിനില എന്താണ്?
- വെങ്കലപ്രതിമയ്ക്ക് ലജ്ജയില്ല, അപമാനബോധവുമില്ല.
- ലജ്ജയുണ്ടെങ്കിൽ അത് കാണുന്ന കണ്ണിനാണ്,
- മൂടേണ്ടത് ശില്പമല്ല, കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്.
- വസ്ത്രം വേണ്ടത് പ്രതിമയ്ക്കല്ല, യുക്തിയെ നഗ്നമാക്കുന്ന തീരുമാനങ്ങൾക്കാണ്.
NCERT പുതുക്കിയ പാഠപുസ്തകത്തിൽ
അതേപടി പ്രസിദ്ധീകരിക്കാതെ, ശില്പത്തിന്റെ അരഭാഗത്ത് വസ്ത്രം ധരിച്ചിരിക്കുന്നതുപോലെ ചിത്രീകരിച്ച പതിപ്പാണ് ഉൾപ്പെടുത്തിയത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈ ശില്പം ആദ്യം നിർമ്മിക്കപ്പെട്ടത് നഗ്നമായ കലാരൂപമായിരുന്നിട്ടും, അതിന്റെ ചരിത്രപരമായ രൂപത്തിൽ മാറ്റം വരുത്തി ആധുനിക സദാചാരബോധത്തിന് അനുസരിച്ചുള്ള രൂപം നൽകുകയായിരുന്നു NCERT ചെയ്തത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതിവേഗ ട്രെയിൻ ഓടിക്കുന്ന രാജ്യം, ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു വെങ്കലപ്രതിമയുടെ നഗ്നത കണ്ട് പേടിച്ച് അതിന് വസ്ത്രം തുന്നിനൽകുന്ന അവസ്ഥയിലെത്തിയാൽ അതിനെ പുരോഗതിയെന്ന് വിളിക്കാനാകുമോ? പ്രതിമയ്ക്ക് ലജ്ജ തോന്നുമോ, അതോ കാണുന്നവരുടെ കാഴ്ചപ്പാടിനോ ചികിത്സ വേണ്ടത്? കലാസൃഷ്ടിയുടെ ചരിത്രപരമായ രൂപം മാറ്റി ‘മര്യാദ’ പഠിപ്പിക്കാനുള്ള ശ്രമം, പ്രതിമയെ മൂടുന്നതിലുപരി നമ്മുടെ ചിന്തകളെയാണ് മൂടിക്കെട്ടുന്നത്. ചരിത്രത്തെ തിരുത്താൻ വസ്ത്രം മതിയെങ്കിൽ, അടുത്ത പടി ശില്പികളുടെ സങ്കൽപ്പശക്തിക്കും സെൻസർ ബോർഡ് ഏർപ്പെടുത്തുന്നതായിരിക്കുമോ?
ചരിത്രം ബാക്കിവെച്ചതിനെ മൂടി വെച്ചിട്ട് എന്തു പഠിക്കാനാണ്?
പ്രതിമയ്ക്ക് വസ്ത്രമിടുന്നതുകൊണ്ട് സമൂഹം കൂടുതൽ സദാചാരമുള്ളതാകുന്നില്ല. അഴിമതിയും അതിക്രമവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും കുറഞ്ഞെന്ന കണക്കും ഉണ്ടാകില്ല. ജീവനുള്ള സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവർ, ജീവനില്ലാത്ത പ്രതിമയുടെ ‘മാന്യത’ കാക്കാൻ ഇറങ്ങുമ്പോൾ അത് നയപരമായ തീരുമാനത്തേക്കാൾ പ്രതീകാത്മക നാടകമായി തോന്നും. നിയമത്തെ ശക്തിപ്പെടുത്തേണ്ടിടത്ത് ശില്പത്തെ മൂടുന്നത്, പനിയുള്ള രോഗിക്ക് താപമാപിനിക്ക് പുതപ്പിടുന്നതുപോലെയുള്ള വിചിത്ര ചികിത്സയാണ്.
പ്രതിമയുടെ നഗ്നതയോർത്ത് നാണം തോന്നുന്നവരുടെ മാനസിനില എന്താണ്?
കലയിൽ നഗ്നത അശ്ലീലമല്ല, മനുഷ്യശരീരത്തിന്റെ ചരിത്രപരവും സൗന്ദര്യാത്മകവുമായ അവതരണമാണ് എന്ന കാര്യം ലോകമെമ്പാടുമുള്ള കലാചരിത്രം അംഗീകരിച്ചിട്ടുള്ളതാണ്. ഒരു വെങ്കലപ്രതിമയ്ക്ക് ലജ്ജയില്ല, അപമാനബോധവുമില്ല. ലജ്ജയുണ്ടെങ്കിൽ അത് കാണുന്ന കണ്ണിനാണ്, പ്രതിമയ്ക്കല്ല. അതുകൊണ്ട് മൂടേണ്ടത് ശില്പമല്ല, കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. വസ്ത്രം വേണ്ടത് പ്രതിമയ്ക്കല്ല, യുക്തിയെ നഗ്നമാക്കുന്ന തീരുമാനങ്ങൾക്കാണ്.
ചരിത്രം എന്താണെന്നും ചരിത്രം എങ്ങനെയാണ് പഠിക്കേണ്ടത് എന്നും ചരിത്രത്തിൽ നിന്ന് എന്തൊക്കെ ഇപ്പോഴത്തെയും ഇനി വരാനിരിക്കുന്നതും ആയ തലമുറകൾ പഠിക്കണമെന്നും കഴഞ്ചു വിവരം എങ്കിലും ഉള്ളവർ കാലഘട്ടം ബാക്കി വച്ചിട്ട് പോയ അപൂർവ്വ ചരിത്ര അവശിഷ്ടങ്ങളെ പെയിൻറ് അടിച്ചു തുണിയുടിപ്പിച്ച പെട്ടിയിലാക്കിയും കുപ്പിയിലാക്കിയും ഒന്നും പ്രദർശിപ്പിക്കുകയില്ല.കഷ്ടം എന്ന് പറയേണ്ടതുള്ളൂ.തലമുറകളെ പരിശീലിപ്പിക്കുന്ന വിദഗ്ധന്മാരും അവരുടെ സംഘടനയും ഒന്നിച്ചിരുന്ന് ആണല്ലോ ഇത്രയും വലിയ ആഭാസവും വൃത്തികേടും ചരിത്രത്തിനു നേരെ നടത്തിയിരിക്കുന്നത്.സിന്ധു നദീതട സംസ്കാരത്തിലെ ഓരോ ഇഷ്ടികക്കല്ലിന്റെ മൂലയിൽ പതിഞ്ഞിരിക്കുന്ന ക്ഷതത്തിനു പോലും ആ കാലഘട്ടത്തിലെ ഒരു ചരിത്ര സത്യത്തിലേക്ക് വിരൽചൂണ്ടാനാകും.
യൂറോപ്പിലെ ഒരു ഗുഹയിൽ നിന്ന് ലഭിച്ച അതീവ പുരാതനമായ മനുഷ്യ അസ്ഥികൂടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള അസ്ഥികളിൽ ചില പാടുകൾ പതിഞ്ഞിരിക്കുന്നതായി കണ്ടെത്തി.ആ പാടുകളെ കുറിച്ച് എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ പഠനം തെളിയിച്ചത് വലിയൊരു സത്യമായിരുന്നു.
എല്ലിലെ പാടുകൾ മനുഷ്യൻറെ പല്ലുകൾ കൊണ്ട് ഉണ്ടായതാണ്.10000 കണക്കിന് വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ ആ മനുഷ്യരുടെ മാംസം കാർന്നു തിന്നതിൻ്റെ ഫോറൻസിക് തെളിവ് !കാർന്നു തിന്നത് അവരെ പോലെയുള്ള മറ്റൊരു കൂട്ടം മനുഷ്യനായിരുന്നു എന്ന് ഞെട്ടിക്കുന്ന ചരിത്ര സത്യത്തിന് മനുഷ്യനെക്കുറിച്ച് ആഴമേറിയ പാഠങ്ങൾ പഠിപ്പിക്കാൻ ഉണ്ട്.
ചരിത്രത്തെ തുണിയുടുപ്പിക്കുന്നവരെ അവിടെനിന്ന് പറഞ്ഞുവിടേണ്ടിയിരിക്കുന്നു.പുതിയ തലമുറയെ അവരിൽ നിന്ന് രക്ഷിക്കുവാൻ

