കൊച്ചി, ജൂലൈ 4:
ഗ്രാറ്റുവിറ്റി തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തൊഴിലുടമയ്ക്കെതിരെ ജീവനക്കാർക്ക് ഉപഭോക്തൃ കമ്മിഷനെ (കൺസ്യൂമർ ഫോറം) സമീപിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ഗ്രാറ്റുവിറ്റി ആവശ്യപ്പെടുന്ന ജീവനക്കാരനെ ഒരു സാഹചര്യത്തിലും ‘ഉപഭോക്താവ്’ ആയി കണക്കാക്കാനാകില്ലെന്നും, അതിനാൽ ഇത്തരം പരാതികൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. ഗ്രാറ്റുവിറ്റി നൽകുക എന്നത് തൊഴിലുടമയുടെ നിയമപരമായ ബാധ്യത മാത്രമാണെന്നും അത് ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുന്ന തരത്തിലുള്ള സേവനം വാങ്ങലോ വിൽക്കലോ അല്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഗ്രാറ്റുവിറ്റി സംബന്ധിച്ച തർക്കങ്ങളിൽ ഇടപെടാൻ ഉപഭോക്തൃ കമ്മിഷന് യാതൊരു അധികാരവുമില്ല. ഇത്തരം പരാതികൾ ‘പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്, 1972’ പ്രകാരമുള്ള പ്രത്യേക നിയമനടപടികളിലൂടെ മാത്രമാണ് പരിഹരിക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കൃത്യമായ പരിധി വ്യക്തമാക്കുന്ന സുപ്രധാന വിധിയായാണ് ഇതിനെ നിയമവിദഗ്ധർ വിലയിരുത്തുന്നത്. ഈ വിധിയോടെ, ഗ്രാറ്റുവിറ്റി കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ജീവനക്കാർ ഇനി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുന്നതിന് പകരം പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമുള്ള ലേബർ അധികാരികളെയും മറ്റ് നിശ്ചിത നിയമ സംവിധാനങ്ങളെയും മാത്രമേ ആശ്രയിക്കാൻ സാധിക്കൂ.