ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടുപേരുൾപ്പെടെ ഏഴുപേർ മരണപ്പെട്ടു. അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ ഇന്നലെ (29.04.2026) വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
മരിച്ച മലയാളികൾ.
കുടുംബശ്രീ അമൃതം പൊടി നിര്‍മാണ കമ്പനിയില്‍നിന്നു വിനോദയാത്ര പോയ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ രഘുവിന്റെ ഭാര്യ സ്മിത (49), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയില്‍ ലത (50) എന്നിവരാണു മരിച്ച മലയാളികൾ.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
വിനോദയാത്രാസംഘത്തിലെ രാമമംഗലം സ്വദേശിനികളായ മായ മണികണ്ഠന്, പ്രീതി, സിജി എന്നിവര്‍ക്കാണു പരിക്കേറ്റത്. ആകെ 56 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഏപ്രിൽ 29ന് രാവിലെ നെടുമ്പാശേരിയില്‍നിന്നു വിമാനമാര്‍ഗമാണു സംഘം ബംഗളൂരുവില്‍ വിനോദയാത്രയ്ക്കു പോയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
കനത്ത മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷപെടാൻ ആശുപത്രിയുടെമതിലിനരികെ ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി
ഷോപ്പിംഗിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേര്‍ ഒരു ഗ്രൂപ്പായാണ് സാധനങ്ങള്‍ വാങ്ങാൻ പോയത്. ഇവർ വൈകുന്നേരം ഷോപ്പിംഗിനിറങ്ങിയ സമയത്തു കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഇതോടെ രക്ഷതേടി ആശുപത്രിയുടെ മതിലിനോടുചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി. ഇതിനിടെയാണ് 12 അടി ഉയരമുള്ള മതിൽ ഇടിഞ്ഞുവീണത്.
മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ
ശിവാജി നഗർ ബസ്സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലുള്ള ആശുപത്രിയുടെ മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ. അപകടമുണ്ടായതിനു പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം എംഎൽഎ റിസ്വാൻ അർഷാദും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിനും അദ്ദേഹം നിർദേശം നൽകി. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിക്കെട്ടിടത്തിനു സമീപത്തുനിന്നു നീക്കംചെയ്ത മണ്ണ് മതിലിനുസമീപം കൂട്ടിയിട്ടിരുന്നു. മഴയിൽ മണ്ണ് കുതിർന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
എംജി റോഡിലും റസിഡൻസി റോഡിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.
ഇന്നലെ വൈകുന്നേരം മുതൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരു മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എംജി റോഡിലും റസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു.



