ന്യൂഡൽഹി: എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള ബന്ധം യുഎഇ അവസാനിപ്പിച്ചത് ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് വിലയിരുത്തൽ. ഒപെക്കുമായുള്ള ബന്ധം പിരിഞ്ഞതിലൂടെ എണ്ണ ഉത്പാദനത്തിൽ യുഎഇക്ക് ലഭിക്കുന്ന സ്വയംഭരണാധികാരവും ഭൗമശാസ്ത്രപരമായും നയതന്ത്രപരമായും യുഎഇയുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന രാജ്യമെന്നതുമാണ് ഇന്ത്യക്കു സഹായകമാകുന്നത്.
ഇനിമുതൽ ഒപെകിന്റെ നിയന്ത്രണങ്ങളില്ലാതെ അവരുടെ ഇഷ്ടപ്രകാരം എണ്ണ ഉത്പാദനം നടത്താൻ കഴിയും
അളവിൽ കൂടുതൽ എണ്ണ വിപണിയിലേക്ക് എത്താതിരിക്കാനും അതുവഴി വിലയിൽ ഇടിവുണ്ടാതിരിക്കാനും ഒപെക് ഓരോ അംഗരാജ്യത്തിനും പരിധി വച്ചിരുന്നു. അതിനാൽത്തന്നെ യുഎഇക്ക് പ്രതിദിനം 34 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള അനുമതിയേ ഒപെക് നൽകിയിരുന്നുള്ളൂ. എന്നാൽ, ഒരു ദിവസം 50 ലക്ഷം ബാരൽ എണ്ണവരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യുഎഇക്ക് ഇനിമുതൽ ഒപെകിന്റെ നിയന്ത്രണങ്ങളില്ലാത്തതിനാൽ അവരുടെ ഇഷ്ടപ്രകാരം എണ്ണ ഉത്പാദനം നടത്താനും ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാനും കഴിയും.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പത്തു ശതമാനവും യുഎഇയിൽനിന്ന്
ചുരുക്കത്തിൽ കൂടുതൽ വിതരണവും സ്ഥിരമായ ആവശ്യകതയും വിലയിൽ കുറവ് വരുത്തുമെന്ന സാന്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം ഇവിടെ പ്രയോഗിക്കുകയാണെങ്കിൽ യുഎഇയുടെ ഒപെക്കിൽനിന്നുള്ള പിന്മാറ്റം യുഎഇയിൽനിന്നു വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യപോലുള്ള രാജ്യങ്ങൾക്കാണ് ഗുണം ചെയ്യുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പത്തു ശതമാനവും യുഎഇയിൽനിന്നായതിനാൽ അവർ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നത് ഇന്ത്യയിലെ എണ്ണവില കുറയാനും ഇടയാക്കിയേക്കും.
ഫുജൈറ പൈപ്പ് ലൈനിലൂടെ യുഎഇ ഇനിമുതൽ കൂടുതൽ എണ്ണ കയറ്റുമതി ചെയ്തേക്കാം.
ഇതോടൊപ്പം ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഫുജൈറ പൈപ്പ് ലൈനിലൂടെ (അബുദാബി ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ) ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാമെന്നതും നേട്ടമാണ്.മിക്ക ഗൾഫ് രാജ്യങ്ങളുടെയും ഇന്ധനനീക്കം നിലവിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഹോർമുസ് മറികടക്കുന്ന ഈ തന്ത്രപ്രധാന പൈപ്പ് ലൈനാണ് ഹോർമുസിൽ പ്രതിസന്ധിയുണ്ടായപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഉപയോഗിച്ചത്. യുഎഇ മുതൽ ഇന്ത്യയുടെ സമുദ്രാതിർത്തി പങ്കിടുന്ന ഒമാൻ വരെ എണ്ണ കടത്തുന്ന ഫുജൈറ പൈപ്പ് ലൈനിലൂടെ യുഎഇ ഇനിമുതൽ കൂടുതൽ എണ്ണ കയറ്റുമതി ചെയ്തേക്കാം.
ഇന്ത്യക്ക് അനുഗ്രഹമാകും.
ഇന്ത്യയുടെ തൊട്ടരികെത്തന്നെയാണ് ഫുജൈറയുടെ ടെർമിനൽ സ്ഥിതിചെയ്യുന്നത് എന്നതിനാൽ അവിടെനിന്ന് എണ്ണ രാജ്യത്തേക്കെത്തിക്കുന്നതിന് ഇന്ത്യക്കു കുറഞ്ഞ ചെലവാണുണ്ടാകുന്നത്. ചുരുക്കത്തിൽ ഒപെക്കിൽനിന്നുള്ള യുഎഇയുടെ സ്വാതന്ത്ര്യം അവരുടെ എണ്ണ ഉത്പാദനം വർധിപ്പിക്കുകയും അവരുമായി ഊർജത്തിലും വ്യാപാരത്തിലും പങ്കാളികളായിരിക്കുന്ന ഇന്ത്യക്ക് അനുഗ്രഹമാകുകയും ചെയ്യും.



