ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് കപ്പൽ കമ്പനികളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു. ഇറാൻ ഉദ്യോഗസ്ഥരെന്ന വ്യാജേന കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്റ്റോ കറൻസികൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് മാരിടൈം റിസ്ക് കമ്പനിയായ ‘മാരിസ്ക്സ്’ മുന്നറിയിപ്പ് നൽകി.
കടലിടുക്ക് കടക്കാൻ ട്രാൻസിറ്റ് ഫീസായി ബിറ്റ്കോയിൻ അല്ലെങ്കിൽ യുഎസ്ഡിടി പോലുള്ള ക്രിപ്റ്റോ കറൻസികൾ ആവശ്യപ്പെടുന്നു
മേഖലയിലെ സംഘർഷം കാരണം യാത്ര തടസപ്പെട്ട കപ്പലുകളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇറാനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ പേരിൽ കപ്പൽ കമ്പനികളെ ബന്ധപ്പെടുന്ന ഇവർ, കടലിടുക്ക് കടക്കാൻ അനുമതി നൽകുന്നതിനായി ട്രാൻസിറ്റ് ഫീസായി ബിറ്റ്കോയിൻ അല്ലെങ്കിൽ യുഎസ്ഡിടി പോലുള്ള ക്രിപ്റ്റോ കറൻസികളാണ് ആവശ്യപ്പെടുന്നത്.
കപ്പൽ ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കി
ഔദ്യോഗിക ഉദ്യോഗസ്ഥരുടേതിന് സമാനമായ ഭാഷാശൈലിയും നടപടിക്രമങ്ങളും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പല കപ്പൽ കമ്പനികളും ഈ തട്ടിപ്പിൽ വീണുപോകുന്നുണ്ട്. നേരത്തെ തന്നെ ഇൻഷുറൻസ് തുകയും ഗതാഗതച്ചെലവും വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം സൈബർ തട്ടിപ്പുകൾ കൂടി വരുന്നത് കപ്പൽ ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
.
